തിരുവനന്തപുരം: ആറു വയസുള്ള മകളുടെ കണ്മുന്നിൽ വച്ചു യുവതിയെ ഭർത്താവ് കന്പിപ്പാര കൊണ്ടു തലയ്ക്ക് അടിച്ചു കൊലപ്പെടുത്തി. മുട്ടത്തറ പൊന്നറ റോസ് ലൈനിനു സമീപം ജോളി (34)യാണ് കൊല്ലപ്പെട്ടത്. തുടർന്നു പോലീസിൽ കീഴടങ്ങിയ ഭർത്താവ് ഷാജിയെ ഫോർട്ട് പോലീസ് രാത്രിയോടെ അറസ്റ്റു ചെയ്തു.
ഇന്നലെ രാത്രി എട്ടരയോടെയായിരുന്നു സംഭവം. വീട്ടു ജോലി കഴിഞ്ഞു മടങ്ങിയെത്തിയ ജോളിയും മദ്യലഹരിയിലായിരുന്ന ഷാജിയുമായി വാക്കു തർക്കമുണ്ടായി.
ഇതിനിടെ പ്രകോപിതനായ ഷാജി കന്പിപ്പാര കൊണ്ടു ജോളിയുടെ തലക്ക് അടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ജോളിയെ സമീപവാസികൾ ജനറൽ ആശുപത്രിയിൽ എത്തിച്ചു. എന്നാൽ ആശുപത്രിയിൽ എത്തും മുൻപു തന്നെ മരണം സംഭവിച്ചിരുന്നതായി ആശുപത്രി അധികൃതർ അറിയിച്ചു. സംഭവം നടക്കുന്പോൾ ആറു വയസുകാരിയായ മകൾ ഷാരു മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നതെന്നു സമീപ വാസികൾ പറഞ്ഞു. ഭയചകിതയായ ഷാരുവിനെ ബന്ധു വീട്ടിലേക്കു മാറ്റി. ജോളി മരിച്ച വിവരം അറിഞ്ഞ ഷാജി ഫോർട്ട് പോലീസ് സ്റ്റേഷനിൽ എത്തി കീഴടങ്ങുകയായിരുന്നു.
ഷാജി മദ്യലഹരിലായിരുന്നുവെന്നു പോലീസ് അറിയിച്ചു. നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയാണു ഷാജിയെന്നു പോലീസ് അറിയിച്ചു. ജോളിയുടെ മൃതദേഹം ജനറൽ ആശുപത്രി മോർച്ചറിയിലേക്കു മാറ്റി.
കൊലപാതകം നടന്ന വീട് രാത്രി പോലീസ് പ്രഥമിക പരിശോധന നടത്തിയ ശേഷം പൂട്ടി മുദ്രവച്ചു. ഷാജിയും ഭാര്യ ജോളിയും മകൾ ഷാരുവുമാണു മുട്ടത്തറയിലെ വീട്ടിൽ താമസിച്ചിരുന്നത്. പൊന്നറ റോസ് ലൈനിൽ ജോയി- ക്രിസ്റ്റീന ദന്പതികളുടെ മകളാണ് മരിച്ച ജോളി.
മകളുടെ കണ്മുന്നിൽ യുവതിയെ ഭർത്താവ് തലയ്ക്കടിച്ചു കൊലപ്പെടുത്തി
01:13 AM Mar 23, 2017 | Deepika.com