നെയ്യാറ്റിൻകര: അതിയന്നൂർ ബ്ലോക്ക് പഞ്ചായത്തിന്റെ 2017- 18 സാന്പത്തിക വർഷത്തിലെ ബജറ്റ് വൈസ് പ്രസിഡന്റും ധനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനുമായ എൻ.ജെ പ്രഫുല്ലചന്ദ്രൻ ഇന്നലെ അവതരിപ്പിച്ചു.
കൃഷി, ക്ഷീരവികസനം, കെപ്കോ, മൃഗസംരക്ഷണം, ഐസിഡിഎസ് എന്നിവയുമായി സമന്വയിപ്പിച്ച് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് 92 കോടി രൂപ വകയിരുത്തി. ഈ വർഷം നടപ്പിലാക്കാൻ ഉദേശിക്കുന്ന 196 പിഎംഎവൈ ഭവനങ്ങൾക്കായി 4,98,00,000 രൂപ നീക്കിവച്ചു. ഖരമാലിന്യ സംസ്കരണത്തിനും ശുചിത്വ പരിപാടികൾക്കുമായി 50 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. തൊഴിലുറപ്പിൽ നിന്നും കർമസേനയെ തെരഞ്ഞെടുക്കും. മണ്ഡരി അടക്കമുള്ള രോഗങ്ങൾ തടയാനും ആധുനിക കൃഷി രീതി നടപ്പിലാക്കുന്നതിനും ആവശ്യമായ പരിശീലനവും ക്ലാസുകളും കൃഷി വിദഗ്ധരുടെ സഹായത്തോടെ നൽകും. കേരകൃഷിയുടെ പ്രോത്സാഹനത്തിനായി 18,50,000 രൂപ വകയിരുത്തി. കുടുംബശ്രീ യൂണിറ്റുകളുടെ കീഴിൽ പാൽ സംഭരണം, ക്ഷീര പാക്കിംഗ്, പാൽ വിതരണ യൂണിറ്റുകൾ എന്നിവ ആരംഭിക്കും. ഇതിനായി 50,000,00 രൂപ നീക്കിവച്ചു. തീരദേശ മേഖലയിലയിൽ കംപ്യൂട്ടർ പഠനം, ഇ- സാക്ഷരത, പിഎസ്സി ക്ലാസുകൾ നടത്തുന്നതിന് ഒരു കോടി രൂപ വകയിരുത്തി.
കൈത്തറി മേഖലയുടെ സംരക്ഷണത്തിനായി ഹാൻടെക്സുമായി സഹകരിച്ച് പ്രത്യേക പാക്കേജ് സൃഷ്ടിക്കും. ശാരീരിക വെല്ലുവിളികൾ നേരിടുന്നവർക്കായുള്ള ക്ഷേമപദ്ധതികളും ബജറ്റിലുണ്ട്. തൊഴിൽ പരിശീലനം നൽകുന്നതിനും ഉപകരണങ്ങൾ വാങ്ങുന്നതിനുമായി പത്തു ലക്ഷം രൂപയും യുവജനക്ഷേമ ഫണ്ടിനത്തിൽ 4,50,000 രൂപയും വകയിരുത്തി.
കുടിവെള്ളം, വിദ്യാർഥികൾക്ക് പഠനമുറി, പഠനോപകരണങ്ങൾ, ലാപ്ടോപ്പ് മുതലായവ നൽകുന്നതിനായി പട്ടികജാതി വികസന ഫണ്ടിനത്തിൽ 1,21,91,000 രൂപ നീക്കിവച്ചു. പുല്ലുവിള, വിഴിഞ്ഞം, വെണ്പകൽ എന്നീ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററുകൾക്ക് ആശുപത്രി ഉപകരണങ്ങളും അവശ്യമരുന്നുകളും വാങ്ങുന്നതിനായി അഞ്ചു ലക്ഷം രൂപയും ലാബുകൾ, മൊബൈൽ ഡയാലിസിസ് യൂണിറ്റ്, എക്സ് റേ യൂണിറ്റ് എന്നിവയുൾപ്പെടെയുള്ള നവീകരണത്തിനായി എട്ടുലക്ഷം രൂപയും ആരോഗ്യവകുപ്പ് ഫണ്ട് ഇനത്തിൽ 4,38,12,500 രൂപയും വകയിരുത്തി.
കൃഷിക്കും ക്ഷീരവികസനത്തിനും ഊന്നൽ നൽകി അതിയന്നൂർ ബ്ലോക്ക് പഞ്ചായത്ത് ബജറ്റ്
01:09 AM Mar 23, 2017 | Deepika.com