കടുത്തുരുത്തി: വിദ്യാർഥികൾക്കുള്ള നീന്തൽ പരിശീലന കേന്ദ്രമാക്കുന്ന കടുത്തുരുത്തി പഞ്ചായത്തിലെ രണ്ടാം വാർഡിലെ ചിറക്കുളത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. 31ന് മുന്പ് കുളം തേകി വൃത്തിയാക്കി നീന്തൽ കുളമാക്കുന്നതിനായുള്ള പ്രവർത്തനങ്ങളാണ് പുരോഗമിക്കുന്നത്. കുളത്തിന്റെ നിലവിലുണ്ടായിരുന്ന സംരക്ഷണ മതിലിനകത്ത് നാലു വശവും പുതുതായി കരിങ്കൽ കെട്ടി പൊക്കി കോണ്ക്രീറ്റ് ചെയ്തെടുത്താണ് ആവശ്യമായ നീളവും വീതിയുമാക്കി നീന്തൽ കുളം രൂപപെടുത്തിയെടുക്കുന്നത്. മുന്പുണ്ടായിരുന്ന സംരക്ഷണഭിത്തിയുടെയും പുതുതായി നിർമിച്ച കരിങ്കൽ കെട്ടിന്റെയും ഇടയിലുള്ള ഭാഗത്ത് മണ്ണടിച്ചു നികത്തിയാണ് ഗാലറി നിർമിക്കുന്നത്. കുളത്തിനുള്ളിലെ ചെളിയും എക്കലുമെല്ലാം കോരി നീക്കിയതായി അധികൃതർ പറയുന്നു.
25 മീറ്റർ നീളവും 30 മീറ്റർ വീതിയുമുള്ള ചിറക്കുളം കടുത്തുരുത്തി പഞ്ചായത്തിലെ ഏറ്റവും വലുതും പഴക്കമുള്ളതുമായ ജലസ്രോതസാണ്.
പതിറ്റാണ്ടുകളുടെ പഴക്കമുള്ള കുളത്തിൽ നവീകരണ പ്രവർത്തനങ്ങൾ നടത്താതിരുന്നതിനാൽ എക്കലും ചെളിയും പായലും നിറഞ്ഞ അവസ്ഥയിലായിരുന്നു കുളം. 2016-17 വർഷത്തെ പദ്ധതിയിൽ പെടുത്തിയാണ് ചിറക്കുളം നീന്തൽ പരിശീലന കുളമാക്കുന്നത്.
രണ്ട് ഘട്ടമായി നടപ്പാക്കുന്ന നീന്തൽ കുളം നിർമാണ പദ്ധതിയുടെ ആദ്യഘട്ടത്തിലെ പ്രവർത്തനങ്ങൾക്ക് പഞ്ചായത്ത് 17.60 ലക്ഷം രൂപയാണ് അനുവദിച്ചിരിക്കുന്നത്.
കുളം മൂന്ന് മുതൽ അഞ്ച് വരെ അടി ആഴം കൂട്ടി ചെളി നീക്കിയ ശേഷം അടിയിൽ മടമക്ക് നിറയ്ക്കും. തുടർന്ന് മെറ്റൽ ഉപയോഗിച്ചു പായ്ക്കിംഗ് നടത്തും. ഇതിന് മുകളിലായി ഉരുളൻ കല്ലുകൾ വിരിച്ചാണ് കുളം നീന്തലിനായി ഉപയോഗയോഗ്യമാക്കുന്നത്. ആണ്, പെണ് കുട്ടികൾക്കായി കുളത്തിന്റെ രണ്ട് വശങ്ങൾ പ്രത്യേകം തിരിക്കും.
ഈ വർക്കുകൾ പൂർത്തിയാക്കിയശേഷം കുളത്തിന്റെ നാലു വശങ്ങളിലുടെയും നടക്കാവുന്ന വിധത്തിൽ കന്പിയും പൈപ്പും ഉപയോഗിച്ചു നടപ്പാത നിർമിക്കും. ഇതാണ് ആദ്യഘട്ടത്തിൽ ചെയ്യുന്ന പ്രവർത്തനങ്ങൾ.
രണ്ടാംഘട്ടത്തിൽ നാലുവശവും ഗാലറി നിർമാണം, സംരക്ഷണഭിത്തി, ബാത്ത് റൂം സൗകര്യങ്ങൾ, ഡ്രസിംഗ് റൂമുകൾ, ലൈറ്റ് സൗകര്യം എന്നിവയാണ് പൂർത്തിയാക്കുക.
ചിറക്കുളം നീന്തൽ പരിശീലന കേന്ദ്രം നിർമാണപ്രവർത്തനങ്ങൾ പുരോഗമിക്കുന്നു
01:03 AM Mar 23, 2017 | Deepika.com