ചങ്ങനാശേരി: ബിവറേജസ് കോർപ്പറേഷൻ മദ്യവിൽപനശാല ചങ്ങനാശേരി-വാഴൂർ റോഡിന്റെ ഭാഗമായുള്ള മാർക്കറ്റ് റോഡരുകിലുള്ള സംസ്ഥാന വെയർ ഹൗസിംഗ് കോർപറേഷൻ കെട്ടിടത്തിലേക്കു മാറ്റി സ്ഥാപിക്കുവാനുള്ള നീക്കം സുപ്രീം കോടതി വിധിയുടെ അന്തഃസത്തയ്ക്കു വിരുദ്ധമാണെന്ന് മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റും പൗരവേദി പ്രസിഡന്റുമായ വി.ജെ. ലാലി. ഗതാഗതത്തിരക്കും ജനസാന്ദ്രതയും മാർക്കറ്റ് റോഡിൽ വലിയതോതിലാണ്.
പ്രധാന റോഡുകളിൽനിന്നും മദ്യശാലകൾ മാറ്റണമെന്നുള്ള വിധിയുടെ ലംഘനമാണ് ബിവറേജസ് കോർപ്പറേഷൻ നടത്തുന്നെതന്നും അദ്ദേഹം കൂട്ടിച്ചേർത്തു..
മുനിസിപ്പൽ ആക്ട് 447 ഉപവകുപ്പ് ഏഴ് അനുസരിച്ച് മദ്യശാലകൾക്ക് അനുമതി കൊടുക്കണമോ വേണ്ടയോ എന്നു തീരുമാനിക്കുവാനുള്ള അധികാരം അതത് മുനിസിപ്പാലിറ്റികൾക്കാണ്. ഈ നിയമമനുസരിച്ച് ബിവറേജസ് കോർപ്പറേഷന്റെ അപേക്ഷ മുനിസിപ്പൽ കൗണ്‍സിലിന് തള്ളിക്കളയാവുന്നതേയുള്ളൂ. കൗണ്‍സിലിന്റെ പരമാധികാരത്തിൽപ്പെടുന്ന വിഷയമാണിതെന്നും വി.ജെ. ലാലി പറഞ്ഞു.
കേരളത്തിലെ 13 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ബിവറേജസ് കോർപറേഷന്റെ അപേക്ഷ തള്ളികളഞ്ഞിട്ടുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു.
ചങ്ങനാശേരി-വാഴൂർ റോഡിന്റെ സീറോ പോയിന്റ് ചങ്ങനാശേരി ബോട്ടുജെട്ടിയാണ്. അതിനാൽ തന്നെ ഈ റോഡ് അരുകിൽ മദ്യവിൽപനശാല തുടങ്ങാനുള്ള നീക്കം നിയമലംഘനമാണെന്നും ലാലി കൂട്ടിച്ചേർത്തു.
മാർക്കറ്റിലേക്കു മദ്യവില്പനശാല മാറ്റുവാനുള്ള തീരുമാനം സുപ്രിംകോടതി വിധിക്കെതിരെന്ന്
12:32 AM Mar 23, 2017 | Deepika.com