ചുഴലിക്കാറ്റിൽ വ്യാപക നഷ്‌ടം

11:53 PM Mar 22, 2017 | Deepika.com
ചിറ്റൂർ: പട്ടഞ്ചേരി, പുതുനഗരം പഞ്ചായത്ത് പ്രദേശങ്ങളിൽ ചൊവ്വാഴ്ചയുണ്ടായ ചുഴലിക്കാറ്റിൽ വീടിന്റെ മേൽക്കൂര തകർന്നും വീടുകൾക്കു മുകളിൽ മരംവീണും വ്യാപക നഷ്‌ടം. പട്ടഞ്ചേരി പെരുമാട്ടി സുന്ദരന്റെ മകൻ സുരയുടെ വീടിന്റെ മേൽക്കൂരയാണ് തകർന്നത്. വീടിനകത്തുണ്ടായിരുന്ന ഭാര്യയും രണ്ടുമക്കളും ഭാഗ്യംകൊണ്ടാണ് രക്ഷപ്പെട്ടത്.

സമീപത്തെ പെരിഞ്ചേരി സഹദേവന്റെ 400 വാഴകളും ഒടിഞ്ഞുവീണു നശിച്ചു. കുലവെട്ടാൻ പാകത്തിലുള്ള നേന്ത്രവാഴകളാണ് കാറ്റിൽ നിലംപൊത്തിയത്. തത്തമംഗലം ചാലക്കളത്തും വാഴത്തോട്ടത്തിൽ വൻനഷ്‌ടമുണ്ടായി. അഞ്ഞൂറു വാഴകളാണ് ഒടിഞ്ഞുവീണത്. മണ്ണുത്തി സ്വദേശി പാട്ടത്തിനെടുത്താണ് വാഴകൃഷി നടത്തിയിരുന്നത്. കൊശവൻകോട്ടിൽ മണിയുടെ വീടിന്റെ തൊഴുത്തും തകർന്നു നശിച്ചു.

പുതുനഗരത്തെ രണ്ടുവീടുകൾക്കു മുകളിലേക്കു മുരിങ്ങമരം വീണു മേൽക്കൂരയ്ക്കു കേടുവന്നു. മിക്കയിടത്തും ഒന്നരമണിക്കൂറോളം വൈദ്യുതിതടസമുണ്ടായി. റോഡുവക്കത്തെ വീട്ടുവളപ്പുകളിലും മരം ഒടിഞ്ഞുവീണു. തത്തമംഗലം ആയുർവേദ ആശുപത്രിക്കുമുന്നിലെ വൻവൃക്ഷത്തിന്റെ കൊമ്പൊടിഞ്ഞ് റോഡിലേക്കു വീണെങ്കിലും യാത്രക്കാർ ഇല്ലാതിരുന്നതിനാൽ വൻഅപകടം ഒഴിവായി.