ചെറുതോണി: കഞ്ഞിക്കുഴി പഞ്ചായത്തിലെ ഒറ്റപ്പെട്ട ഗ്രാമമായ മക്കുവള്ളിയിൽ വൈദ്യുതി എത്തുന്നതിന് വനംവകുപ്പിൽ നഷ്ടപരിഹാരമായി നൽകേണ്ട 22.64 ലക്ഷം രൂപ എംഎൽഎ ഫണ്ടിൽനിന്ന് അനുവദിച്ചു. ഇതോടെ മക്കുവള്ളിയിൽ വൈദ്യുതീകരണത്തിനുള്ള തടസങ്ങൾ നീങ്ങി. സന്പൂർണ വൈദ്യുതീകരണത്തിന്റെ ഭാഗമായി ദീൻദയാൽ ഉപാധ്യായ ഗ്രാമീണ് യോജന പദ്ധതിയിൽ ഉൾപ്പെടുത്തി 75 ലക്ഷം രൂപ അനുവദിച്ചിരുന്നു. എന്നാൽ വനംമേഖലയിൽകൂടി കടന്നുപോകുന്ന 2.2 കിലോമീറ്റർ പ്രദേശത്ത് വൈദ്യുതി ലൈൻ വലിക്കുന്പോഴുണ്ടാകുന്ന നാശനഷ്ടത്തിന് 22.64 ലക്ഷം രൂപയാണ് വനംവകുപ്പ് നഷ്ടപരിഹാരമായി നിശ്ചയിച്ചിരുന്നത്.
പദ്ധതിയിൽ ഉൾപ്പെടുത്തി ഈ തുക അനുവദിക്കാൻ കഴിയാത്തതുമൂലം ഒരുവർഷമായി പദ്ധതി നടപ്പിലാക്കാനാകാത്ത സാഹചര്യമായിരുന്നു. 1970-കളിൽ ഭക്ഷ്യ സുരക്ഷ പദ്ധതിയുടെ ഭാഗമായി കുടിയിരുത്തിയ പ്രദേശമാണ് മക്കുവള്ളി. വനം മേഖലയിൽകൂടി കടന്നുപോകേണ്ടതിനാൽ അരനൂറ്റാണ്ട് പിന്നിട്ടിട്ടും റോഡും വൈദ്യുതിയും ഉൾപ്പെടെ അന്യമാവുകയായിരുന്നു. റോഷി അഗസ്റ്റിൻ എംഎൽഎയുടെ നേതൃത്വത്തിൽ പ്രാദേശിക പ്രതിനിധികൾ വനം, വൈദ്യുതി, റവന്യൂ വകുപ്പുകളുമായി ചർച്ച നടത്തുകയും സ്ഥലം സന്ദർശിച്ച് പ്രദേശത്തെ താമസക്കാർക്ക് അനുകൂലമായ നടപടി സ്വീകരിക്കാൻ തയാറാകുകയുമായിരുന്നു.
ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആഗസ്തി അഴകത്ത്, കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീബ ജയൻ, പഞ്ചായത്ത് വൈസ്പ്രസിഡന്റ് സജീവൻ തേനിക്കാക്കുടി, പഞ്ചായത്തംഗം ജോഷ്വ ദേവസ്യ, റെയ്ഞ്ച് ഓഫീസർ, ഡെപ്യൂട്ടി തഹസീൽദാർ, വൈദ്യുതി വകുപ്പ് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, ബേബി ഐക്കര, മനോഹർ ജോസഫ്, സേവ്യർ തോമസ് തുടങ്ങിവർ വൈദ്യുതി ലൈൻ കടന്നുപോകേണ്ട പ്രദേശത്തുകൂടി കാൽനടയായി സഞ്ചരിച്ച് വനനശീകരണം കൂടാതെ ലൈൻ വലിക്കുന്നതിനുള്ള പദ്ധതി തയാറാക്കി.
തുടർന്ന് മക്കുവള്ളി സാംസ്കാരിക നിലയത്തിൽ നടന്ന യോഗത്തിൽ വനംവകുപ്പിൽ അടയ്ക്കേണ്ട തുക പ്രാദേശിക വികസന ഫണ്ടിൽനിന്ന് തുക അനുവദിക്കാമെന്ന് എംഎൽഎ അറിയിക്കുകയായിരുന്നു. അടുത്ത ഘട്ടമായി മനയത്തടം -കൈതപ്പാറ എന്നീ പ്രദേശങ്ങളിലും വൈദ്യുതീകരണത്തിന് നടപടി സ്വീകരിക്കുമെന്ന് എംഎൽഎ അറിയിച്ചു.
വനംവകുപ്പിന് നൽകേണ്ട തുക റോഷി അഗസ്റ്റിൻ അനുവദിച്ചു
10:29 PM Mar 22, 2017 | Deepika.com