അടിമാലി: ഗ്രാമങ്ങളിൽ മദ്യവിൽപന ശാലകൾ തുറക്കുന്നതിനെ എതിർക്കുന്ന നാട്ടുകാരെ പോലീസിനെ ഉപയോഗിച്ച് അടിച്ചമർത്താനുള്ള നീക്കം ചെറുക്കുമെന്ന് മദ്യവിരുദ്ധ ജനകീയമുന്നണി ജില്ലാകമ്മിറ്റി മുന്നറിയിപ്പുനൽകി.
ബലപ്രയോഗത്തിലൂടെ ജനങ്ങളെ അകറ്റിനിർത്തി മദ്യശാല പ്രവർത്തിപ്പിക്കാനുള്ള സർക്കാർ നീക്കം ജനാധിപത്യ വിരുദ്ധമാണ്. ഇത്തരം നിലപാടുകൾക്ക് സർക്കാർ കനത്ത വില നൽകേണ്ടിവരും.
അടിമാലിയിലെ മദ്യവിൽപനശാല മെഴുകുംചാലിലേക്ക് മാറ്റിസ്ഥാപിച്ചതിനെതിരേ സമരം നടത്തിയ മദ്യവിരുദ്ധ ജനകീയ മുന്നണി നേതാക്കളുൾപ്പെടെയുള്ളവരെ അറസ്റ്റുചെയ്തിരിക്കുകയാണ്. പോലീസിനെ കാവൽനിർത്തി മദ്യം വിൽക്കുന്നത് നാടിന് അപമാനമാണ്. ഇത്തരം നീക്കങ്ങളിൽനിന്ന് സർക്കാർ പിന്മാറണം.
യോഗത്തിൽ ഫാ. ജോസഫ് പാപ്പാടി, സിൽബി ചുനയംമാക്കൽ, ബെന്നി പാലക്കാട്ട്, റോജസ് എം. ജോർജ്, കെ.എച്ച്. അബ്ദുൾകരീം മൗലവി എന്നിവർ പ്രസംഗിച്ചു.
മദ്യവിരുദ്ധ സമരങ്ങളെ അടിച്ചമർത്തുന്നതിനെ നേരിടും: മദ്യവിരുദ്ധ ജനകീയ മുന്നണി
10:29 PM Mar 22, 2017 | Deepika.com