അടിമാലി: പ്രദേശവാസികളുടെ കടുത്ത പ്രതിഷേധത്തെ അവഗണിച്ച് വൻ പോലീസ് സന്നാഹത്തേടെ അടിമാലിയിൽ മദ്യവിൽപനശാല സ്ഥാപിച്ചു. അടിമാലി പതിനാലാംമൈൽ മെഴുകുചാൽ റോഡിൽ അമ്മാവൻപടിയിലേക്കാണ് മദ്യശാല മാറ്റിസ്ഥാപിച്ചത്.
മദ്യശാല മാറ്റിസ്ഥാപിക്കുന്നതിനെ എതിർത്ത് ജനകീയസമരസമിതി പ്രവർത്തകരും നാട്ടുകാരും സ്്ഥലത്ത് സംഘടിച്ചെത്തിയത് സംഘർഷത്തിനടയാക്കി.
ഇതിനിടെ സമരസമിതി പ്രവർത്തകരിൽ മൂന്നുപേർ ദേഹത്ത്് മണ്ണെണ്ണ ഒഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. ആത്മാഹൂതിക്കു ശ്രമിച്ച മാറാച്ചേരി പുത്തൻപുരക്കൽ എൽദോസ്(27), ഇടത്താനിക്കാട്ട് ബേസിൽ(32), വെളളയാംതടത്തിൽ സുഭാഷിണി(52) എന്നിവരെ പൊലീസിന്റെ അവസരോചിതമായ ഇടപെടൽമൂലം രക്ഷിച്ചു.
സംഭവത്തിൽ .ക്രമസമാധാന പ്രശ്നം ഉണ്ടാക്കിയതിനും നാട്ടുകാരെ സംഘടിപ്പിച്ചതിനും മദ്യവിരുദ്ധ സമിതി ജില്ലാചെയർമാൻ പ്രഫ. വിൻസന്റ് അടക്കം പത്തുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു. പ്രദേശവാസികളായ ബാബു കീച്ചേരി, ജയിൻ കോച്ചേരി, ജോസഫ് തളതറ, മാർട്ടിൻ ആന്റണി കൊച്ചുപുരയ്ക്കൽ , അരുണ്‍ മുലംകുഴിൽ, എൽദോസ് മാറച്ചേരിപുത്തയത്, ബേസിൽ ഇടത്താനിക്കാട്്, തോബിയാസ് പരപരാകത്ത് എന്നിവർക്കെതിരെയാണ് പോലീസ് കേസെടുത്ത് കസ്റ്റഡിയിലെടുത്തത്. പിന്നീട് ഇവരെ ജാമ്യത്തിൽ വിട്ടയച്ചു.
ഫാ.ജോസഫ് പാലക്കുടി, ഫാ.എൽദോസ് പുളിഞ്ചുവട്ടിൽ, ഫാ.മത്തായി കുളങ്ങരകുടി , വാർഡ് മെന്പർ എം.പി. വർഗീസ് എന്നിവരുടെ നേതൃത്വത്തിൽ മദ്യശാലക്കെതിരെ സമരം തുടരുകയാണ്.
അടിമാലി സിഐ ടി.എ. യൂനസിന്റെ നേതൃത്വത്തിൽ കണ്‍സ്യുമർ ഫെഡ് ജീവനക്കാർ വൻ പോലീസ് സംരക്ഷണയിലാണ് മദ്യശാല സ്ഥാപിക്കാൻ എത്തിയത്. കോടതി വിധിയേതുടർന്ന് ദേശീയപാതയ്ക്കരുകിൽനിന്ന് മദ്യശാല ഇവിടേക്ക് മാറ്റുവാൻ തീരുമാനിച്ചിരുന്നു.
അടിമാലി, വെളളത്തൂവൽ, രാജാക്കാട്, ശാന്തൻപാറ, മൂന്നാർ, മറയൂർ എസ്ഐമാരുടെ നേതൃത്വത്തിലായിരുന്നു പോലീസ് എത്തിയത്. പോലീസിന്റെ അവസരോചിതമായ ഇടപെടൽ അനിഷ്ടസംഭങ്ങൾ ഒഴിവാക്കി.
കഴിഞ്ഞയാഴ്ച മദ്യവിൽപനശാല ഇവിടേക്കു മാറ്റി സ്ഥാപിക്കാൻ കണ്‍സ്യൂമർ ഫെഡ് ഉദ്യോഗസ്ഥർ ഇവിടെ എത്തിയെങ്കിലും നാട്ടകാരുടെ എതിർപ്പിനെതുടർന്ന് മടങ്ങുകയായിരുന്നു.
കടുത്ത പ്രതിഷേധത്തിനിടെ അടിമാലിയിൽ മദ്യശാല സ്ഥാപിച്ചു
10:29 PM Mar 22, 2017 | Deepika.com