ഇരിട്ടി: തലശേരി - വളവുപാറ കെഎസ്ടിപി റോഡ് പണിയുടെ ഭാഗമായി പൈപ്പുകൾ തകർന്ന് മാസങ്ങളായി മുടങ്ങിയ ഇരിട്ടി നഗരസഭയിലെ കുടിവെള്ള വിതരണംതകരാറുകൾ പരിഹരിച്ച് ഒരാഴ്ചയ്ക്കകം പുനഃസ്ഥാപിക്കാൻ തീരുമാനമായി.
വേനൽച്ചൂട് കനക്കുകയും നഗരസഭയിലെ പല പ്രദേശങ്ങളും കടുത്ത കുടിവെള്ള ക്ഷാമം നേരിടുകയും ചെയ്തതോടെ നഗരസഭ മുൻകൈ എടുത്ത് ബന്ധപ്പെട്ടവരുമായി നടത്തിയ ചർച്ചയെ തുടർന്നാണ് കുടിവെള്ള വിതരണം പുനഃസ്ഥാപിക്കാൻ തീരുമാനമായത്.
റോഡ് പണിക്കിടെ കുടിവെള്ള വിതരണത്തിനായി സ്ഥാപിച്ച പൈപ്പുകൾ തകരുകയും നീക്കം ചെയ്യുകയും ചെയ്തതോടെയാണ് ആയിരക്കണക്കിന് കുടുംബങ്ങൾക്കും നിരവധി സ്ഥാപനങ്ങൾക്കും കുടിവെള്ള വിതരണം മുടങ്ങി ദുരിതം നേരിട്ടത്.നഗരസഭയിലെ കീഴൂർ, ചാവശേരി വില്ലേജുകളിലും പായം വില്ലേജിലെ എടക്കാനം പ്രദേശത്തുമായി 1048 വീടുകളും 170 പൊതു ടാപ്പുകളുമാണുള്ളത്. പൈപ്പുകൾ തകരാറിലായതോടെ രണ്ടു മാസമായി കടുത്ത കുടിവെള്ള ക്ഷാമമാണ് നേരിടുന്നത്.
നഗരസഭ ഓഫീസിൽ വിളിച്ചു ചേർത്ത ചർച്ചയിൽ നഗരസഭ ചെയർമാൻ പി.പി. അശോകൻ അധ്യക്ഷത വഹിച്ചു. വൈസ് ചെയർപേഴ്സൺ കെ. സരസ്വതി, സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷൻമാരായ പി.പി. ഉസ്മാൻ, സി. മുഹമ്മദലി . കെഎസ്ടിപി അസി. എൻജിനിയർ വിദ്യ, വാട്ടർ അഥോറിറ്റി അസി. എൻജിനിയർ കെ. ജയപ്രകാശ്, കെഎസ്ടിപി കൺസൾട്ടന്റ് അസി. എൻജിനിയർ റാഫി, നഗരസഭാ സെക്രട്ടറി ഐസൽ ഐസക് എന്നിവർ പങ്കെടുത്തു.
ഇരിട്ടിയിൽ കുടിവെള്ള വിതരണം സുഗമമാക്കാൻ തീരുമാനം
01:59 AM Mar 22, 2017 | Deepika.com