ശ്രീകണ്ഠപുരം: കാർഷിക മേഖലയുടെ പുനരുദ്ധാരണത്തിനും ക്ഷീരവികസനത്തിനും ഊന്നൽ നൽകി ശ്രീകണ്ഠപുരം നഗരസഭയുടെ 2017-18 സാന്പത്തിക വർഷത്തെ ബജറ്റ് വൈസ് ചെയർപേഴ്സൺ നിഷിത റഹ്മാൻ അവതരിപ്പിച്ചു. 20,99,84174 രൂപ വരവും 19,94,81,200 രൂപ ചെലവും 1,05,02,974 രൂപ മിച്ചവും കണക്കാക്കുന്നതാണ് ബജറ്റ്.
നെൽക്കൃഷി 120 ഹെക്ടറിൽ നിലനിൽക്കുന്നുണ്ടെങ്കിലും ഒറ്റവിള പോലും കൃഷി ചെയ്യാതെ തരിശായിക്കിടക്കുന്ന 40 ഹെക്ടർ സ്ഥലം നെൽക്കൃഷിക്കായി തിരിച്ചുകൊണ്ടുവരാൻ അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതി തുകയിൽ നിന്ന് അഞ്ചുലക്ഷം രൂപ നീക്കിവച്ചു. 3000 ഗ്രാഫ്റ്റ് തൈകൾ വിതരണം ചെയ്ത് സംസ്ഥാന സർക്കാരിന്റെ ഫണ്ട് കൂടി വിനിയോഗിച്ച് കശുമാവ് കൃഷി വ്യാപന പദ്ധതിക്കായി 2,40,000 രൂപ വകയിരുത്തി. വാഴഗ്രാമം പദ്ധതിക്കായി 3,75,000 രൂപ ഉൾപ്പെടെ പദ്ധതി വിഹിതത്തിൽ നിന്ന് 20 ലക്ഷത്തോളം രൂപ കൃഷിക്ക് മാത്രമായി നീക്കിവച്ചിട്ടുണ്ട്. കന്നുകുട്ടി പരിപാലന പദ്ധതിക്ക് 6,25,000 രൂപ വകയിരുത്തി. ക്ഷീരകർഷകർക്ക് പാൽ ഉത്പാദനക്ഷാമം നേരിടുന്ന ജനുവരി, ഫെബ്രുവരി മാസങ്ങളിൽ ബോണസ് നൽകുന്ന പദ്ധതി നടപ്പിലാക്കുന്നതിന് മൂന്നു ലക്ഷം രൂപ നീക്കിവച്ചു.
സാമൂഹ്യനീതി പദ്ധതിയിൽ അനുപൂരക പോഷകാഹാര പരിപാടിക്കായി 50 ലക്ഷം രൂപയും ദേശീയ നഗര ദാരിദ്ര്യ ഉപജീവനമിഷൻ ഗ്രാന്റ് ഉപയോഗിച്ച് വനിതകൾക്ക് തൊഴിൽ സംരംഭങ്ങൾ ആരംഭിക്കുന്നതിന് 10 ലക്ഷം രൂപയും വകയിരുത്തി. ന്യൂട്രിമിക്സ്, കറിപൗഡർ യൂണിറ്റുകൾ ഈ തുക ഉപയോഗിച്ച് ആരംഭിക്കും. വാടകക്കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ആലക്കുന്ന് ആംഗൻവാടിക്ക് കെട്ടിടം നിർമിക്കുന്നതിന് പത്തുലക്ഷം രൂപയും മടന്പം ആംഗൻവാടിയുടെ നിർമാണത്തിനായി സർക്കാരിൽ നിന്ന് ലഭിക്കുന്ന 13 ലക്ഷം രൂപയോടൊപ്പം നഗരസഭാ വിഹിതമായി അഞ്ചുലക്ഷം രൂപയും നീക്കിവച്ചു. കുട്ടികൾ, അംഗപരിമിതർ , വയോജനങ്ങൾ എന്നിവരുടെ പ്രത്യേക വാർഡ് സഭകൾക്കായി ഒരുലക്ഷം രൂപയും വകയിരുത്തി.
പ്ലാസ്റ്റിക് ഉത്പന്നങ്ങൾ പൂർണമായും ഒഴിവാക്കുക എന്ന ലക്ഷ്യം നടപ്പാക്കുന്നതിനായി നഗരസഭയിലെ 34 ആംഗൻവാടികളിൽ സ്റ്റീൽ ഗ്ലാസുകളും പാത്രങ്ങളും വിതരണം ചെയ്യുന്നതിന് 3,50,000 രൂപയും സ്കൂളുകളിൽ സ്റ്റീൽ ഗ്ലാസുകളും പാത്രങ്ങളും വിതരണം ചെയ്യാൻ അഞ്ചുലക്ഷം രൂപയും വകയിരുത്തി. കൂട്ടുമുഖം സിഎച്ച്സിയിൽ കിടത്തിച്ചികിത്സ ആരംഭിക്കുന്നതിന് 15 ലക്ഷം രൂപയും നിടിയേങ്ങ, കാഞ്ഞിലേരി സബ് സെന്ററുകളുടെ നവീകരണത്തിന് ആറുലക്ഷം രൂപയും നീക്കിവച്ചു.
പ്രവേശനോത്സവത്തിനുശേഷം എല്ലാ ഒന്നാംക്ലാസ് മുറികളിലും ചിത്രകലാരൂപങ്ങളുടെ അന്തരീക്ഷമുണ്ടാക്കുന്നതിന് അഞ്ചുലക്ഷം രൂപയും ഗവ. ഹയർ സെക്കൻഡറി സ്കൂൾ കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണികൾക്കായി 15 ലക്ഷം രൂപയും പഴയങ്ങാടി സ്കൂളിൽ സ്മാർട്ട് ക്ലാസ് റൂമിനായി അഞ്ചുലക്ഷം രൂപയും നീക്കിവച്ചു.
ശ്രീകണ്ഠപുരം പുഴയോരം സൗന്ദര്യവത്കരിക്കുന്നതിന് പത്തുലക്ഷം രൂപയും മഹാത്മാഗാന്ധി സേവാകേന്ദ്രം കെട്ടിടനിർമാണത്തിന് 15 ലക്ഷം രൂപയും വകയിരുത്തി. നഗരസഭയിലെ വിവിധ റോഡുകളുടെ വികസനത്തിനായി ഒന്നര കോടി രൂപയും നീക്കിവച്ചിട്ടുണ്ട്. നഗരസഭയിലെ ഒരു വാർഡിൽ പൊതുവിഭാഗത്തിൽ ഉൾപ്പെടെ ഒരാൾക്കും എസ് സി, എസ്ടി വിഭാഗത്തിൽ ഉൾപ്പെടെ 25 പേർക്കും വീടിന്റെ അറ്റകുറ്റപ്പണികൾക്കായി 13,75,000 രൂപ വകയിരുത്തി. അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിയിൽ 3,43,60,032 രൂപ വിനിയോഗിക്കും.
ചെന്പന്തൊട്ടി ടൗണിൽ വായനശാല നിർമിക്കാൻ 7,50,000 രൂപയും സാംസ്കാരിക നിലയത്തിലേക്ക് പുസ്തകങ്ങൾ വാങ്ങാൻ 50,000 രൂപയും വകയിരുത്തി. ചെന്പന്തൊട്ടി, നിടിയേങ്ങ കവല, ചേപ്പറന്പ് ജംഗ്ഷൻ, പഴയങ്ങാടി, മടന്പം, കണിയാർവയൽ, ചുണ്ടപ്പറന്പ്, കൂട്ടുംമുഖം, പന്ന്യാൽ റോഡ് ജംഗ്ഷൻ, അലക്സ് നഗർ, ഓടത്ത് പാലം ജംഗ്ഷൻ എന്നിവിടങ്ങളിൽ മിനി ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കാൻ 7,50,000 രൂപയും എസ് സി കോളനികളായ ചാക്യാറ, കാവുന്പായി, പന്നിയോട്ട്മൂല, എസ്ടി കോളനികളായ മങ്കട്ട, കരയത്തുംചാൽ എന്നിവിടങ്ങളിൽ തെരുവ് വിളക്ക് സ്ഥാപിക്കാൻ അഞ്ചുലക്ഷം രൂപയും വകയിരുത്തി.
ഐച്ചേരി കോളനിയിൽ കുടിവെള്ള പദ്ധതിക്കായി 10 ലക്ഷം രൂപയും കൊട്ടൂർവയൽ-നെരേന്പ്രം കോളനി റോഡ് ടാറിംഗിനായി അഞ്ചുലക്ഷം രൂപയും കാവുന്പായി കോളനിയിലെ ശ്മശാനം നവീകരിക്കാനും ചുറ്റുമതിൽ നിർമിക്കാനുമായി പത്തുലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്.
യോഗത്തിൽ ചെയർമാൻ പി.പി. രാഘവൻ അധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ ജോസഫീന വർഗീസ്, വർഗീസ് നെടിയകാലായിൽ, ഷിന്റോ ലൂക്ക, എ.പി. മുനീർ, വി.വി. സന്തോഷ്, ജാൻസി ജയിംസ്, അഡ്വ. എം.സി. രാഘവൻ, എം. കോരൻ, വി. ഷിജിത്ത് എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
കാർഷിക മേഖലയ്ക്കും ക്ഷീരവികസനത്തിനും ഊന്നൽ
01:59 AM Mar 22, 2017 | Deepika.com