വൈക്കം: നിർധന കുടുംബത്തെ വെള്ളക്കുഴിയിൽനിന്നു കരകയറ്റി വീടിന്റെ സുരക്ഷിതത്വത്തിലേക്ക് കൈപിടിച്ചു നടത്തി ഒരു സാംസ്കാരിക സംഘടന. കുടവെച്ചൂർ പിഴായിൽ അവനി സാംസ്കാരിക കേന്ദ്രമാണ് ഒരു പ്രദേശത്തെ മനുഷ്യരുടെ മുഴുവൻ സംസ്കാരത്തെ ഉയർത്തിപ്പിടിക്കുന്ന മാതൃകാപരമായ പ്രവർത്തനത്തിലൂടെ വീടൊരുക്കിയത്. ശരീരം തളർന്നുപോയ പതിനാറുകാരിയായ സാന്ദ്രയ്ക്കാണ് വീടൊരുക്കിയത്. നാലാം വയസിൽ തളർന്നുവീണ സാന്ദ്ര പിന്നീട് എഴുന്നേറ്റിട്ടില്ല. മെനഞ്ചൈറ്റീസ് രോഗം സ്ഥിരീകരിച്ച കുട്ടിയിപ്പോൾ കൺമിഴികൾ പോലും ചലിപ്പിക്കാനാകാത്ത സ്ഥിതിയിലാണ്.
ജനങ്ങളുടെയും വെച്ചൂർ പഞ്ചായത്തിന്റെയും സഹകരണത്തോടെയാണ് സാന്ദ്രയ്ക്ക് സ്വപ്നഭവനം തീർത്തത്. ശാസ്തക്കുളം ക്ഷേത്രത്തിനു സമീപം നിർമിച്ച വീടിന്റെ താക്കോൽദാനം 26ന് രാവിലെ പത്തിന് സിനിമാ നടനും തിരക്കഥാകൃത്തുമായ പി. ബാലചന്ദ്രൻ നിർവഹിക്കും. വി.കെ. സുഗുണൻ അധ്യക്ഷത വഹിക്കും. പിന്നണി ഗായകൻ ദേവാനന്ദ്, വൈക്കം ഡിവൈഎസ്പി കെ. സുഭാഷ്, സിഐ വി.എസ്. നവാസ്, രാജി പി. ജോയി, പഞ്ചായത്ത് പ്രസിഡന്റ് പി. ശകുന്തള, ഡോ. സ്വപ്ന,ജോർജ് കൂടല്ലി, മോഹൻദാസ് വെച്ചൂർ തുടങ്ങിയവർ പങ്കെടുക്കും.
സാന്ദ്രയ്ക്കും കുടുംബത്തിനും സ്നേഹത്തണലൊരുക്കി അവനി
11:32 PM Mar 21, 2017 | Deepika.com