കോട്ടയം: യുവ അഭിഭാഷകരും നിയമ വിദ്യാർഥികളുമൊക്കെ പാറന്പുഴ കേസ് വിചാരണയുടെ കോടതിയിൽ എത്തിക്കൊണ്ടിരുന്നു. ഒപ്പം സാധാരണക്കാരും. സെൻസിറ്റീവ് കേസിലെ വിചാരണയും വിസ്താരവും കോടതിയിൽ ഏറെ ശ്രദ്ധ ആകർഷിച്ചിരുന്നു.
വിചാരണ മാസങ്ങൾക്കു മുൻപ് പൂർത്തിയായെങ്കിലും കോടതി നടപടികൾ പൂർത്തീകരിക്കേണ്ടതിനാൽ വിധി പ്രഖ്യാപനം മൂന്നു തവണ മുന്നോട്ടുവച്ചു. മാർച്ച് ആറിനു ജഡ്ജി കേസിനെസംബന്ധിച്ചു കൂടുതൽ വിശദീകരണം ആരായുകയായിരുന്നു. തുടർന്നു കേസ് വിധി പറയാൻ 14ലേക്കു മാറ്റിവച്ചു.
14നു ചേർന്ന കോടതി പ്രതി കുറ്റക്കാരനാണെന്നു കണ്ടെത്തി. ഇന്ത്യൻ ശിക്ഷാനിയമം 302 (കൊലപാതകം), 380 (മോഷണം), 457 (വീട്ടിൽ അതിക്രമിച്ചു കയറൽ), 397 (മോഷണത്തിനായി ഗുരുതരമായി പരിക്കേൽപ്പിക്കൽ) വകുപ്പുകൾ പ്രകാരമാണു കുറ്റക്കാരനെന്നു കണ്ടെത്തിയത്. കുറ്റക്കാരനാണെന്നു കണ്ടെത്തിയശേഷം ശിക്ഷ 15ലേക്കു മാറ്റിവച്ചു.
പ്രോസിക്യൂഷനും പ്രതിഭാഗത്തിനും പറയാനുള്ളതു കേട്ട കോട്ടയം പ്രിൻസിപ്പൽ ജില്ലാ കോടതി ജഡ്ജി 21ലേക്കു കേസ് മാറ്റിവച്ചു.
ആസൂത്രിതവും അതിക്രൂരവുമായി മൂന്നു പേരെ കൊല ചെയ്ത പ്രതിക്ക് വധശിക്ഷനൽകണമെന്ന് പ്രോസിക്യൂഷനുവേണ്ടി ഹാജരായ അഭിഭാഷകൻ ആവശ്യപ്പെട്ടു.
പരമാവധി ഇളവു നൽകണമെന്നു പ്രതിയുടെ അഭിഭാഷകൻ താത്പര്യപ്പെട്ടു. പ്രതി ചെറുപ്പമാണ്. അച്ഛനും അമ്മയും ഭാര്യയും കുട്ടിയും ഉൾപ്പെടുന്ന കുടുംബത്തിന്റെ ഉത്തരവാദിത്വം നോക്കേണ്ടയാളാണ്. ഇത് അപൂർവങ്ങളിൽ അപൂർവമായ കേസായി പരിഗണിക്കാനാവില്ല.
വധശിക്ഷ ഏറ്റവും പരിമിതമായ സാഹചര്യത്തിൽ മാത്രമേ നൽകാവൂ എന്നു നിർദേശിക്കുന്ന സുപ്രീം കോടതിയുടെ അടുത്ത കാലത്തെ ചിലപ്രതികരണങ്ങൾ പ്രതിഭാഗം ചൂണ്ടിക്കാട്ടി. ഇന്നലെ രാവിലെ കോടതി ചേർന്നു പന്ത്രണ്ടാമതായി പരിഗണിച്ച പാറന്പുഴ കേസിൽ വധശിക്ഷ നൽകുകയായിരുന്നു.
കോടതിമുറി തിങ്ങിനിറഞ്ഞ വിചാരണയും വിധി പ്രഖ്യാപനവും
11:22 PM Mar 21, 2017 | Deepika.com