കോട്ടയം: പത്തു വർഷത്തിനുള്ളിൽ കോട്ടയത്ത് വധശിക്ഷ വിധിച്ച നാലാമത്തെ കേസായി പാറന്പുഴ. നാഗന്പടത്ത് ഒറീസ സ്വദേശിയായ വ്യാപാരിയെയും ഭാര്യയെയും കൊലപ്പെടുത്തിയ കേസിലെ പ്രതിക്കാണു കോട്ടയത്ത് ഏറ്റവുമൊടുവിൽ വധശിക്ഷ വിധിച്ചത്.
റബർമാറ്റ് ബിസിനസുകാരൻ വി. ശ്രീധർ(55), ഭാര്യ സ്വരാജലക്ഷ്മി(48) എന്നിവരെ കൊലപ്പെടുത്തിയ കേസിൽ അസം ഖൊരക്പൂർ വില്ലേജിലെ പ്രദീപ് ബോറ (ജോണ്ടി- 28)യെയാണു 2012ൽ വധശിക്ഷയ്ക്കു വിധിച്ചത്. മറ്റു പ്രതികളായ പ്രശാന്ത് ഫുക്കൻ(പൊഘാത്തോ-23), ദീപാകർ സംഗമായി (28), ദിലീപ് ഗോഗോയി (ഗെദു-35) എന്നിവരെ ജീവപര്യന്തം ശിക്ഷിച്ചു. പ്രധാനപ്രതി ദിഗന്തർ (30) അന്വേഷണഘട്ടത്തിൽ അസമിലേക്കു പോയി അവിടെ ആത്മഹത്യ ചെയ്തു.
ഡിവൈഎസ്പി ഷാജി പ്രതിയായ പ്രവീണ്‍ വധക്കേസിൽ രണ്ടും മൂന്നും പ്രതികളായ പ്രിയൻ, സുനിൽ എന്നിവർക്കു വധശിക്ഷ പ്രഖ്യാപിച്ചത് 2008ലാണ്. ഡിവൈഎസ്പി ഷാജിയെ ജീവപര്യന്തം തടവിനാണു ശിക്ഷിച്ചത്. ഒളിവിലായിരുന്ന പ്രിയൻ, സുനിൽ എന്നിവരെ പിന്നീട് പിടികൂടിയശേഷം നടത്തിയ വിചാരണയ്ക്കൊടുവിലായിരുന്നു തൂക്കുകയർ വിധിച്ചത്.
ചങ്ങനാശേരി നാലുകോടിയിൽ ഭാര്യയെയും മകളെയും ഗ്യാസ് സിലിണ്ടർ തുറന്നു തീകൊളുത്തി കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് ഷാജഹാനെ തൂക്കിലേറ്റാൻ വിധിച്ചത് 2009 ലാണ്. ഹൈക്കോടതിയിൽ അപ്പീൽ പോയ ഷാജഹാന്റെ വധശിക്ഷ റദ്ദാക്കി. പരോൾ നൽകാതെ ജീവിതാന്ത്യം വരെ തടവാക്കി ശിക്ഷ മാറ്റുകയായിരുന്നു.
വീണ്ടും കോട്ടയം കോടതിയിൽ വധശിക്ഷ
11:22 PM Mar 21, 2017 | Deepika.com