കോട്ടയം: "അപൂർവങ്ങളിൽ അപൂർവമായ കേസിൽ പ്രതിയെ മരണംവരെ തൂക്കിക്കൊല്ലാൻ കോടതി ഉത്തരവിടുന്നു’ കോട്ടയം പ്രിൻസിപ്പൽ ജില്ലാ സെഷൻസ് കോടതിയുടെ ശിക്ഷാ വിധി ദ്വിഭാഷിയായ അഭിഭാഷകൻ ഹിന്ദിയിൽ വിവരിച്ചപ്പോഴും പ്രതിക്കൂട്ടിൽനിന്ന നരേന്ദർ കുമാർ നിർവികാരനായിരുന്നു. ഇരുകൈകളും മുന്നോട്ടു കൂട്ടിപ്പിടിച്ച് തലകുനിച്ചുനിന്നു. തൂക്കുകയർ പ്രതീക്ഷിച്ചതുപോലെയുള്ള മുഖഭാവം.
വിധി കേട്ടപ്പോൾ അന്വേഷണ ഉദ്യോഗസ്ഥർക്കും മരിച്ച ലാലസന്റെ മകൻ വിപിൻ ലാൽ അടക്കമുള്ളവർക്കും സന്തോഷം. കേരളമനഃസാക്ഷിയെ ഞെട്ടിച്ച പാറന്പുഴ കൂട്ടക്കൊലയിലെ വിധി പ്രസ്താവിക്കലിന്റെ അന്തിമ നിമിഷങ്ങളായിരുന്നു ഇത്. പാറന്പുഴ മൂലേപ്പറന്പിൽ ലാലസൻ (71), ഭാര്യ പ്രസന്നകുമാരി (62), മകൻ പ്രവീണ്‍ലാൽ (28) എന്നിവരെ വധിച്ച കേസിലാണു നരേന്ദർ കുമാറിനെ തൂക്കിക്കൊല്ലാൻ കോടതി വിധിച്ചത്. രാവിലെ 10.15നു പച്ച ഫുൾ സ്ളീവ് ഷർട്ടും നീല ജീൻസും ധരിച്ചെത്തിയ നരേന്ദർ കുമാർ കോടതിയുടെ പുറത്തെ ബെഞ്ചിൽ ഇടംപിടിച്ചു.
കൈവിലങ്ങ് പുറത്ത് കാണാതിരിക്കാൻ ഷർട്ടിന്റെ കൈകൊണ്ടു മറച്ചിരുന്നു. വിധിയുടെ നിമിഷങ്ങൾ അടുക്കുന്പോഴും ടെൻഷനുണ്ടായിരുന്നില്ല.
11നു ജഡ്ജിയെത്തി മറ്റു ചില കേസുകൾ പരിഗണിച്ച ശേഷമാണു പാറന്പുഴ വിധി പറഞ്ഞത്. തലകുനിച്ചുനിന്ന നരേന്ദർ കുമാർ ശിക്ഷാവിധി മുഴുവൻ കേട്ടു. ഇംഗ്ലീഷിലുള്ള വിധി ദ്വിഭാഷി ഹിന്ദിയിലേക്കു മൊഴിമാറ്റിപ്പറഞ്ഞപ്പോഴും യാതൊരു ഭാവഭേദവുമില്ല.
കുറ്റക്കാരനാണെന്നു കണ്ടെത്തിയതു മുതൽ പ്രതി ജില്ലാ ജയിലിലും നിർവികാരനായിരുന്നെന്ന് പോലീസുകാർ പറഞ്ഞു. വധശിക്ഷ പ്രതീക്ഷിച്ചതുപോലെയായിരുന്നു പെരുമാറ്റം.
ഇന്നലെ രാവിലെ കോടതിയിലേക്കു കൊണ്ടുവരുന്പോഴും മാറ്റമൊന്നുമില്ല. വിധി കേൾക്കാൻ അന്വേഷണ ഉദ്യോഗസ്ഥരും വിപിൻലാലും ബന്ധുക്കളുമടക്കം നിരവധിപേർ കോടതി മുറിക്കുള്ളിൽ തിങ്ങിനിറഞ്ഞിരുന്നു.
നിർവികാരനായി പ്രതി നരേന്ദർ
11:22 PM Mar 21, 2017 | Deepika.com