എരുമേലി: പാറന്പുഴ കേസിൽ ഇന്നലെ ശിക്ഷ പ്രഖ്യാപിക്കുന്പോൾ പ്രതി നരേന്ദറിനെ ഉത്തർപ്രദേശിലെ ഫിറോസാബാദിൽ പിടികൂടാൻ കേരള, ഉത്തർപ്രദേശ് പോലീസിനെ സഹായിച്ച എരുമേലിക്കാരൻ അജോയ്കുട്ടി ഒരു തമിഴ് സിനിമയുടെ ഷൂട്ടിംഗിൽ പ്രതിയെ ഓടിച്ചിട്ട് പിടികൂടുന്ന സീനിൽ ക്രൈംബ്രാഞ്ച് ഓഫീസറുടെ റോളിൽ അഭിനയിക്കുകയായിരുന്നു.
മുൻ ഉത്തർപ്രദേശ് ഡിജിപി കാഞ്ഞിരപ്പളളി ചിറക്കടവ് മംഗലത്തുകരോട്ട് ഏബ്രഹാം കുര്യനും എരുമേലി പ്രൈവറ്റ് ബസ് സ്റ്റാൻഡിനുസമീപം കുപ്പക്കയം കൊല്ലനോലിൽ അജോയ്കുട്ടിയുമാണു പാറന്പുഴ കേസിൽ പ്രതിയെ പിടികൂടാൻ കേരള പോലീസിനെ സഹായിച്ചത്. ഇതിനുശേഷം ഉല എന്ന സിനിമയിൽ പോലീസ് ഓഫീസറായി അജോയ്കുട്ടിക്ക് വേഷം ലഭിച്ചിരുന്നു.
ഇതിനു പിന്നാലെയാണ് തമിഴിൽ കനൽക്കാലമെന്ന സിനിമയിൽ പോലീസ് ഓഫീസറുടെ വേഷം ലഭിച്ചതെന്ന് അജോയ്കുട്ടി പറഞ്ഞു.കേസിൽ പ്രോസിക്യൂഷൻ ഭാഗത്തെ സാക്ഷികളിൽ ഒരാളായിരുന്നു അജോയ്കുട്ടി. വടക്കേ ഇന്ത്യൻ ഗ്രാമീണ ഹിന്ദി നന്നായി അറിയാവുന്ന അജോയ്കുട്ടിയെ ഈ കേസ് അന്വേഷണത്തിൽ പോലീസ് സഹായിയായി കൂട്ടുകയായിരുന്നു.
44 ഡിഗ്രി ചൂട്. ഭക്ഷണവും വെള്ളവും കിട്ടാനില്ല. നാട്ടിൽനിന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ തുടർവിളികൾ. പ്രതിയുടെ വീടു കണ്ടെത്തി രാത്രി മുഴുവനുള്ള കാത്തിരിപ്പ്. ഇവയെല്ലാം മറികടന്ന് അഞ്ചാം ദിവസം സാഹസികമായി അറസ്റ്റ്. ഇതിനെല്ലാം പോലീസിനൊപ്പമുണ്ടായിരുന്നു അജോയ്കുട്ടി. ഡൽഹിയിലും ഉത്തർപ്രദേശിലും 30 വർഷമായി ബിസിനസ് ബന്ധമുള്ള അജോയ്കുട്ടിയുടെ പരിചയം പ്രതിയെ വേഗം പിടികൂടാൻ പോലീസിന് സഹായകമായി.
സിഐ സാജു വർഗീസിനും പോലീസ് ടീമിനുമൊപ്പം അജോയ്കുട്ടിയും സുഹൃത്തുക്കളും ഫിറോസാബാദിലെ തെരുവുകളിൽ ദ്വിഭാഷികളായി നാട്ടുകാരിൽനിന്നും പ്രതിയുടെ സുഹൃത്തുക്കളിൽനിന്നും നിർണായകമായ വിവരങ്ങളാണ് ശേഖരിച്ചത്. പ്രതിയുടെ നീക്കങ്ങളറിഞ്ഞ് പിടികൂടാനും വീട്ടിലൊളിപ്പിച്ചിരുന്ന തൊണ്ടിമുതലുകൾ കണ്ടെടുക്കാനും പ്രതിയെ ചോദ്യംചെയ്തു മൊഴി പരിഭാഷപ്പെടുത്താനും പ്രതിയെ കേരളത്തിലെത്തിക്കുന്നതിനും അജോയ്കുട്ടി ചെയ്ത സേവനം കേസിൽ സുപ്രധാനമായിരുന്നു.
നരേന്ദറെ കുടുക്കാൻ പോലീസിനൊപ്പം അജോയ്കുട്ടിയും
11:22 PM Mar 21, 2017 | Deepika.com