വാഴൂര്‍: കാര്‍ഷികമേഖലയില്‍ കൂടുതല്‍ മാറ്റം വരുത്തുവാന്‍ ആഗ്രഹിക്കുന്നതായി കൃഷിമന്ത്രി വി.എസ്. സുനില്‍കുമാർ. പുളിക്കല്‍കവലയില്‍ വാഴൂര്‍ ബ്ലോക്കിനെ നേരങ്ങാടി ബ്ലോക്കായി പ്രഖ്യാപിക്കുകയും സാരംഗ് വാഴൂര്‍ ബ്ലോക്ക് കാര്ഷികവികസനസമിതിയുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ഉയര്‍ന്നു പ്രവര്‍ത്തിക്കുന്നതില്‍ സന്തോഷമുണ്ട്. എംപി, എംഎല്‍എ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥര്‍, കര്‍ഷകര്‍ എന്നിവര്‍ ഒരുമിച്ച് യത്നിച്ചാല്‍ കാര്‍ഷികമേഖലയില്‍ ഉയരുവാന് കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
അപ്രതീക്ഷിതമായ വരള്ച്ചയില്ലെങ്കില് ഇനിയും നല്ല വിളവുണ്ടാക്കുവാന് കഴിയുമായിരുന്നു. വരള്ച്ചാദുരന്തങ്ങളില് നിന്നു മലയാളികള്‍ കാര്യങ്ങള്‍ പഠിക്കേണ്ടതുണ്ട്. കൃഷിയെയും വെള്ളത്തെയും അവഗണിച്ചതിന്റെ ഫലമാണിത്. കൃഷി, കൃഷിക്കാര്‍ക്കുവേണ്ടി മാത്രമല്ല നമുക്കുവേണ്ടി കൂടിയാണ്. വെള്ളം തടഞ്ഞുനിര്‍ത്തുന്നു എന്നതാണ് കൃഷിയുടെ ഏറ്റവും വലിയ ഗുണമെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങില്‍ ഡോ. എൻ. ജയരാജ് എംഎല്‍എ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിന്റ് കെ.പി. ബാലഗോപാലന് നായർ, വിവിധ പഞ്ചായത്ത് പ്രസിഡന്റുമാരായപ്രഫ. എസ്. പുഷ്കലാദേവി, ജയാശ്രീധര്‍, ഷൈനി കുന്നിനി, വി.എം. ഗോപകുമാര്‍, ബി. ബിജുകുമാര്‍, ബി. പ്രദീപ്, ജില്ലാ പഞ്ചായത്തംഗങ്ങളായ ശശികലാ നായർ, അജിത് മുതിരമല, സെബാസ്റ്റ്യന്‍ കുളത്തുങ്കൽ, വാഴൂര്‍ ഫാര്‍മേഴ്സ് ബാങ്ക് പ്രസിഡന്റ്, കാനം രാമകൃഷ്ണന് നായർ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്, റോസമ്മ തോമസ്, ബ്ലോക്ക് പഞ്ചായത്തംഗങ്ങൾ, വിവിധ രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
കൃഷിയെയും വെള്ളത്തെയും അവഗണിച്ചതിന്റെ ഫലമാണ് വരള്‍ച്ച: മന്ത്രി വി.എസ്. സുനില്‍കുമാര്‍
10:03 PM Mar 21, 2017 | Deepika.com