എരുമേലി: സാമൂഹ്യസേവനത്തിനിറങ്ങിയപ്പോൾ എൻജിനിയറിംഗ് പഠനത്തിന്റെ സിലബസിനപ്പുറത്ത് സഹജീവികൾക്ക് സഹായമാകാൻ കഴിഞ്ഞതിന്റെ സംതൃപ്തിയിൽ വിദ്യാർഥികൾ. അറപ്പുളവാക്കുന്ന മാലിന്യകൂമ്പാരങ്ങൾക്കുളളിൽ നിന്നു പ്ലാസ്റ്റിക്കുകളും ജൈവവസ്തുക്കളും അവർ വേർതിരിച്ചുമാറ്റി. സർക്കാരാശുപത്രിയിലെ കട്ടിലുകളും വീൽചെയറുകളും ഉപകരണങ്ങളുമെല്ലാം കേടുപാടുകൾ മാറ്റി റിപ്പയർ ചെയ്ത് പെയിന്റ് പൂശി അവയെല്ലാം പുത്തൻ പോലെയാക്കി.
പെരുനാട് ബിലീവേഴ്സ് ചർച്ചിന്റെ കാർമൽ എൻജിനിയറിംഗ് കോളജിലെ എൻഎസ്എസ് വിദ്യാർഥികളാണ് ഒരാഴ്ച എരുമേലിയിൽ ക്യാന്പ് ചെയ്ത് സേവനനിരതരായത്. കമുകിൻകുഴിയിലുളള സംസ്കരണയൂണിറ്റിൽ വർഷങ്ങളായി കെട്ടിക്കിടക്കുന്ന മാലിന്യങ്ങളിൽ നിന്നാണ് വേർതിരിക്കൽ നടത്തിയത്. പ്ലാസ്റ്റിക്കുകൾ സംസ്കരിക്കാനായി മാറ്റിയിട്ടുണ്ട്. വേർതിരിച്ച ജൈവമാലിന്യങ്ങൾ വളം നിർമാണത്തിനുപയോഗിക്കും.
ആശുപത്രിയിൽ കിടത്തിചികിത്സക്കായി നിർമിച്ച കെട്ടിടത്തിൽ പ്രവർത്തനമാരംഭിക്കാത്തതിനാൽ ഉപകരണങ്ങൾ തുരുമ്പെടുത്ത് കേടുപാടുകളായ നിലയിലായിരുന്നു. കഴിഞ്ഞ രണ്ട് ദിവസമായി ഇവയെല്ലാം അറ്റകുറ്റപണികൾ നടത്തി പ്രവർത്തനയോഗ്യമാക്കി പെയിന്റ് ചെയ്തുകൊണ്ടിരിക്കുന്നു.
എൻഎസ്എസിന്റെ രണ്ട് യൂണിറ്റുകളിലെ 80 വിദ്യാർഥികളടങ്ങുന്ന സംഘത്തിന് പ്രോഗ്രാം ഓഫീസർമാരായ കിരൺ കൃഷ്ണൻ, സുമേശൻ പിള്ള, വോളണ്ടിയർ സെക്രട്ടറിമാരായ ജെയ്സൺ ടൈറ്റസ്, അൻസു, അഞ്ജലി, റോബിൻ എന്നിവരാണ് നേതൃത്വം നൽകുന്നത് .
ആശുപത്രിയിലെ സേവനങ്ങളിൽ ബ്ലോക്ക് ഹെൽത്ത് സൂപ്പർവൈസർ എം.വി.ജോയിയും ജീവനക്കാരും പങ്കെടുത്തു. ക്യാന്പിന്റെ ഉദ്ഘാടനം പാലാ സെന്റ് ജോസഫ് എൻജിനിയറിംഗ് കോളജിലെ എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ബാബു ചന്ദ്രൻ നിർവഹിച്ചു.
പ്ലാസ്റ്റിക് വേർതിരിച്ചും ആശുപത്രി ഉപകരണങ്ങൾക്ക് ഛായം പൂശിയും മാതൃകയായി വിദ്യാർഥികൾ
10:03 PM Mar 21, 2017 | Deepika.com