തൊടുപുഴ: ഓടകളിലുള്പ്പെടെ നീരൊഴുക്കു തടസപ്പെട്ട് വെള്ളം കെട്ടി കിടക്കുന്നതിനാല്‍ നഗരത്തില്‍ കൊതുകു ശല്യം രൂക്ഷമായി. ഓടകള്‍ പലതും ക്ലീന്‍ ചെയ്യാത്തതും മലിനവസ്തുക്കള്‍ ഉള്‍പ്പെടെയുള്ളവ കെട്ടിനിന്ന് വെള്ളം ഒഴുകിപ്പോകുന്നതിന് തടസമാകുന്നതുമാണ് പ്രതിസന്ധി സൃഷ്ടിക്കുന്നത്. വഴിയോരക്കച്ചവടക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ പുറന്തള്ളുന്ന മാലിന്യമാണ് ഓടകള്‍ നിറഞ്ഞു കിടക്കുന്നത്.
മത്സ്യാവശിഷ്ടങ്ങള്‍ ഉള്‍പ്പെടെയുള്ളവ നിറഞ്ഞു കിടക്കുന്നതിനാല്‍ ദുര്‍ഗന്ധം കാരണം ഓടയുടെ പരിസരത്തു കൂടി പോലും കടന്നുപോകാന്‍ കഴിയാത്ത സ്ഥിതിയാണ്. ഇതിലുപരി ഓടകളില്‍ നിന്നും മലിനജലം കെട്ടിക്കിടക്കുന്ന വെള്ളക്കെട്ടുകളില്‍ നിന്നുമുള്ള കൊതുകുശല്യമാണ് ആളുകളെ ബുദ്ധിമുട്ടിലാക്കുന്നത്. എല്ലാ വര്‍ഷവും ആരോഗ്യവകുപ്പധികൃതരുടെ നേതൃത്വത്തില്‍ കൊതുകുശല്യം ഒഴിവാക്കാന്‍ നടത്തുന്ന ഫോഗിംഗ് ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങളും ഇക്കുറി നടന്നിട്ടില്ല. കൊതുക് കടിയേറ്റ് കൊച്ചുകുട്ടികളുടെ ശരീരത്തില്‍ വ്രണങ്ങളുണ്ടാകുന്നതും പതിവായിരിക്കുകയാണ്.പകല്‍ പോലും കൊതുകിന്റെ ശല്യം ആളുകളെ ബുദ്ധിമുട്ടിക്കുന്നുണ്ടെങ്കിലും അധികൃതര്‍ ഇത് കണ്ട മട്ടില്ല. വൈദ്യുതി മുടക്കം കൂടിയാകുമ്പോള്‍ ഉറക്കം നഷ്ടപ്പെട്ട നിലയിലാണ് നഗരവാസികള്‍. ശക്തമായ മഴ പെയ്തിട്ടു പോലും ഓടകളിലെ മാലിന്യങ്ങള്‍ ഒഴുകി പോയിട്ടില്ല. നഗരത്തില്‍ കൊതുക് നശീകരണത്തിന് മരുന്ന് തളിക്കുന്നുണ്ടെങ്കിലും ഇത് കാര്യക്ഷമമല്ല. മുന്‍ വര്‍ഷങ്ങളില്‍ ടൗണില്‍ ഫോഗിംഗ് നടത്തുമായിരുന്നുവെങ്കിലും ഇത്തവണ അതും ഉണ്ടായിട്ടില്ല. നഗരത്തിലെ ഓടകള്‍ക്ക് മുകളില്‍ പാകിയിരിക്കുന്ന സ്ലാബുകള്‍ തകര്‍ന്ന കിടക്കുകയാണ്. സ്ലാബുകള്‍ തകര്‍ന്ന് കിടക്കുന്ന സ്ഥലങ്ങളില്‍ വേസ്റ്റുകള്‍ ഒഴുകിപോകാന്‍ കഴിയാതെ കെട്ടികിടക്കുകയാണ്. പല സ്ഥലങ്ങളിലും ദുര്‍ഗന്ധം വമിക്കുന്ന അവസ്ഥയാണുള്ളത്. ബസ് സ്റ്റാന്‍ഡില്‍ പ്രവര്‍ത്തിക്കുന്ന കംഫര്‍ട്ട് സ്റ്റേഷൻ, ഹോട്ടലുകള്‍, റെസ്റ്റോറന്റുകള്‍, കോള്‍ഡ് സ്റ്റോറേജുകൾ, കോഴിക്കട എന്നിവിടങ്ങളിലെല്ലാം വൃത്തീഹനമായ അന്തരീക്ഷം നിലനില്‍ക്കുകയാണ്.
മാലിന്യനിര്‍മാര്‍ജനം പൂര്‍ണമായി നടത്താത്തത് ഈച്ചയും കൊതുകുകളും വ്യാപകമാകുവാനും കെട്ടികിടക്കുന്ന മലിനജലത്തില്‍ മുട്ടകള്‍ ഇട്ട് പെരുകുവാനും ഇത് ഇടയാക്കുന്നു. രാത്രിയോ പകലോ എന്നില്ലാതെ കൊതുക് ശല്യം വര്‍ധിച്ചിരിക്കുന്നത് ഓഫീസുകളില്‍ ജോലി ചെയ്യുന്നവരേയും വീടുകളിലും സ്ഥാപനങ്ങളിലുള്ളവര്‍ക്കും വളരെയധികം ബുദ്ധിമുട്ടുകളാണ് ഉണ്ടാക്കുന്നത്. ചില സ്ഥാപനങ്ങളില്‍ ജോലി ചെയ്ത് വന്നിരുന്ന സെക്യൂരിറ്റി ജീവനക്കാരില്‍ പലരും കൊതുക് ശല്യം കാരണം ജോലി തന്നെ ഉപേക്ഷിച്ച് കഴിഞ്ഞു.
അനിയന്ത്രിതമായ കൊതുകിന്റെയും ഈച്ചയുടേയും പെരുക്കം കോളറ, ഡെങ്കിപ്പനി, മഞ്ഞപ്പിത്തം തുടങ്ങിയ രോഗങ്ങള്‍ പടര്‍ന്ന് പിടിക്കുവാന്‍ ഇടയാക്കുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. തൊടുപുഴ നഗരത്തില്‍ ക്ലീനിംഗ് തൊഴിലാളികളുടെ നേതൃത്വത്തില്‍ അടിച്ചുവാരലും മറ്റും നടക്കുന്നുണ്ടെങ്കിലും ഓടകളിലും മറ്റും ക്ലീനിംഗുകള് നടത്തുകയോ ചെളിയും മാലിന്യങ്ങളും നീക്കം ചെയ്യുവാന്‍ നഗരസഭയും ആരോഗ്യ വകുപ്പ് അധികൃതരും തയ്യാറാകുന്നില്ല.
മാലിന്യങ്ങളുടെ അതിപ്രസരം സമീപപ്രദേശങ്ങളിലെ കുടിവെള്ള സ്രോതസുകളെയും മലിനപ്പെടുത്തുകയാണ്. തൊടുപുഴ നഗരത്തിന്റെ ചുറ്റുപ്രദേശങ്ങളില്‍ അനധികൃതമായാണ് അറവുശാലകള്‍ പ്രവര്‍ത്തിക്കുന്നത്. ഇവിടെ നിന്നുള്ള മാലിന്യങ്ങള്‍ തോട്ടുപുറുമ്പോക്കുകളും, വെളിപ്രദേശങ്ങളിലും അലക്ഷ്യമായി നിക്ഷേപിക്കുന്നതും, ഭക്ഷണാവശിഷ്ടങ്ങള്‍ അടക്കം വെളിപ്രദേശങ്ങളില്‍ തള്ളുന്നതും ഇതില്‍ നിന്നും ഈച്ചയും കൊതുകും പകരുവാന്‍ ഇടയാക്കുകയാണ്. ഫാന്‍ ഇടാതെ ഒരു നിമിഷം പോലും ജീവിക്കുവാന്‍ സാധിക്കുകയില്ലെന്നുള്ള അവസ്ഥയിലാണ് തൊടുപുഴയിലെ ജനം കഴിയുന്നത്. എന്നാല്‍ ഇതൊന്നും ഞങ്ങളെ ബാധിക്കുന്ന പ്രശ്നമല്ലെന്ന തരത്തിലാണ് ബന്ധപ്പെട്ട അധികൃതർ.
കൊതുകു ശല്യം രൂക്ഷമായി; ഉറക്കം നഷ്ടപ്പെട്ട് നഗരവാസികള്‍
09:54 PM Mar 21, 2017 | Deepika.com