അടിമാലി: വിധി ഏൽപിച്ച പ്രഹരത്തിൽ തളർന്നുപോയ ജീവിതങ്ങളായിരുന്നു മൂന്നാർ കുരിശുപാറ പുല്ലാട്ടുകുന്നേൽ ജോയി - ആൻസി ദന്പതികളുടേത്. രണ്ടുമക്കളിൽ ഇളയവനായ കുഞ്ഞുണ്ണിയെ കാൻസറിന്റെ രൂപത്തിലെത്തി മരണം കവർന്നെടുത്തപ്പോൾ ഇരുവരും ജീവിതത്തിൽ നിസഹായരായി. ഒടുവിൽ അവൻ ഇഷ്ടപ്പെട്ടിരുന്ന ചെടികളേയും പൂക്കളേയും കൂട്ടുപിടിച്ച് അവർ ജീവിതത്തിലേക്ക് മടങ്ങിവന്നു. ആ തിരിച്ചു വരവിന്റെ കഥയാണ് പാലാ ഗാർഡൻസ് എന്ന ഈ വലിയ പൂന്തോട്ടത്തിന്റേത്.
പൂവ് വിരിയുന്ന ശബ്ദംകേൾക്കാൻ കൊതിച്ച കുഞ്ഞുണ്ണിയുടെ സ്വപ്നങ്ങളോട് ജോയിയും ആൻസിയും തങ്ങളുടെ ജിവിതം ചേർത്തുവച്ചു. കല്ലാർ മാങ്കുളം റോഡിൽ കുരിശുപാറയ്ക്കു സമീപമുള്ള പുഴയോരത്ത് മകന്റെ ഓർമയ്ക്കായി അവർ ആരെയും മോഹിപ്പിക്കുന്ന ഒരു വലിയ പൂന്തോട്ടം തീർത്തു. മകന്റെ വേർപാടിൽ തളർന്നുപോയ ഈ ദന്പതികൾ ജീവിതത്തിലേക്ക് മടങ്ങിവന്നത് അങ്ങനെയാണ്.
എഴുപത്തഞ്ചുവർഷം മുൻപ് പാലാ ഭരണങ്ങാനത്തുനിന്ന് മാങ്കുളത്തേക്ക് കുടിയേറിയ ജോയിയുടെ പിതാവാണ് കുരിശുപാറയിൽ ഭൂമി വാങ്ങി കൃഷിയാരംഭിച്ചത്. പിതൃസ്വത്തായി ലഭിച്ച നാലേക്കർ ഏലത്തോട്ടമാണ് ജോയിയുടെ ഉപജീവനമാർഗം. കുഞ്ഞുണ്ണി രോഗിയായതോടെ കൃഷിയിൽ ജോയിയുടെ ശ്രദ്ധകുറഞ്ഞു. ഏലത്തോട്ടം കാടുകയറി നാമാവശേഷമായി. സന്പാദ്യമായി ഉണ്ടായിരുന്നതെല്ലാം മകന്റെ ചികത്സക്കായി ചിലവഴിച്ചു.
പൂന്തോട്ടമാരംഭിക്കുന്പോൾ ജോയിയുടെ പക്കലുണ്ടായിരുന്നത് 2000 രൂപ മാത്രമായിരുന്നു. അവിടെനിന്നും ഇന്നീ കാണുന്നതെല്ലാം ജോയിക്ക് സമ്മാനിച്ചത് ഈ തോട്ടത്തിലെ പൂവും പൂന്പാറ്റകളും കാറ്റുമൊക്കെയാണ്. സമീപത്തെ റിസോർട്ടുകളിൽ എത്തുന്ന വിനോദസഞ്ചാരികൾക്ക് ജോയിയുടെ പൂന്തോട്ടം ഒരാകർഷണമായി.
നിരവധിയാളുകളാണ് ഇന്നീ പൂന്തോട്ടം കാണാൻ കുരിശുപാറയിൽ എത്തുന്നത്. വിവിധതരം റോസുകൾ ബ്രസീൽ സ്വദേശിയായ ഈസ്റ്റർ ക്യാക്റ്റസ്, വിവിധയിനം യൂഫോർബിയ, ഗ്ലോക്സിയാന, സാൽവിയ, പോണ്സിറ്റിയ തുടങ്ങി ലോകത്തിന്റെ മുക്കിലും മൂലയിലുമുള്ള വിവിധയിനം പുഷ്പങ്ങളും ഫലവൃക്ഷങ്ങളായ ഓറഞ്ച്, ആപ്പിൾ, ലക്കോട്ട, ലിച്ചി, റന്പൂട്ടാൻ, ദുരിയാൻ, മങ്കോസ്റ്റിൻ തുടങ്ങി മുപ്പതോളം പഴവർഗങ്ങളും ജോയിയും ആൻസിയും ഈ തോട്ടത്തിൽ നട്ടുപരിപാലിക്കുന്നു.
പൂന്തോട്ടത്തോടുചേർന്ന് ശാന്തമായി ഒഴുകുന്ന പുഴയും പുഴയ്ക്കു കുറുകെയുള്ള തടിപ്പാലവും പുഴയോരത്തെ മുളങ്കാടുമെല്ലാം പ്രകൃതിയോടു വല്ലാത്തൊരടുപ്പം തീർക്കുന്നു. പണ്ടെങ്ങോ എത്തിയ ഒരു സന്ദർശകൻ സന്ദർശകഡയറിയിൽ ഇങ്ങനെ കുറിച്ചിരിക്കുന്നു: ഈ തോട്ടം മനോഹരമാണ്. ഈ പുഴ, കാറ്റ്, നിറങ്ങൾ ജോയിയും ആൻസിയും തന്ന സ്നേഹം അത് ആസ്വദിക്കാൻ ഞാനിനിയും വരും.
നിനച്ചിരിക്കാതെ മരണം കവർന്ന മകനോടുള്ള സ്നേഹത്തെക്കാൾ അധികമാണ് ഈ ദന്പതികൾക്കിന്ന് പൂക്കളോടും ചെടികളോടുമുള്ള സ്നേഹം. അതാണ് ഇവരുടെ ജിവിതവിജയവും.
കുഞ്ഞുണ്ണിയുടെ സ്മരണപൂക്കൾ വിരിഞ്ഞു പൂന്തോട്ടമായി
09:47 PM Mar 21, 2017 | Deepika.com