ഇരിട്ടി: ഇരിട്ടിയില്‍ കൊല്ലപ്പെട്ട നാടോടി യുവതിശോഭയുടെ മക്കളായ ആര്യന് (6) അമൃത (4) എന്നിവരെ ശിശുക്ഷേമസമിതി പട്ടുവം ചില്‍ഡ്രന്‍സ് ഹോമില്‍ പാര്‍പ്പിക്കാന്‍ നിര്‍ദേശിച്ചു. കൊല്ലപ്പെട്ട ശോഭയുടെ ഭര്‍ത്താവും കുട്ടികളുടെ പിതാവുമായ രാജുവിന്റെ മലപ്പുറം പാണ്ടിക്കാടുള്ള സഹോദരി കാവ്യ കുട്ടികളെ ഏറ്റുവാങ്ങാന്‍ ശിശുക്ഷേമ സമിതിയില്‍ ഹാജരായെങ്കിലും ബന്ധുത്വം തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കിയില്ല.
ഇതേത്തുടര്‍ന്നാണ് തത്കാലത്തേക്ക് പട്ടുവത്ത് താമസിപ്പിക്കുന്നത്. ബന്ധുത്വം ഹാജരാക്കിയാല്‍ കുട്ടികളെ ഇവര്‍ക്ക് വിട്ടുനല്‍കും. ഇവര്‍ അടുത്ത ദിവസം തന്നെ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കുമെന്നറിയിച്ചിട്ടുണ്ട്. പാണ്ടിക്കാട് പ്ലാസ്റ്റിക് പാത്രങ്ങള്‍ വില്‍ക്കുന്ന തൊഴിലാണ് കാവ്യയും ഭര്‍ത്താവും ചെയ്യുന്നത്. ഇവരുടെ രണ്ട് മക്കള്‍ക്കൊപ്പം പാണ്ടിക്കാട് പഠിപ്പിക്കുകയും സംരക്ഷിക്കുകയും ചെയ്യുമെന്നാണ് ഇവര്‍ പോലീസിനോട് പറഞ്ഞത്. നാടോടികളായതിനാല് ശിശുക്ഷേമ സമിതി ഇവരുടെ മേല്‍നോട്ടത്തിനുള്ള നടപടി സ്വീകരിക്കണമെന്ന് എസ്ഐ അന്‍ഷാദ് സമിതി മുമ്പാകെ ആവശ്യപ്പെട്ടെങ്കിലും ഇക്കാര്യത്തില്‍ സമിതി അടുത്ത സിറ്റിഗിലെ തീരുമാനം പറയുകയുള്ളൂ. കേരള പോലീസ് മുംബൈയില്‍നിന്ന് ഏറ്റുവാങ്ങി ഇരിട്ടിയില്‍ എത്തിച്ച കുട്ടികളെ ഇന്നലെയാണ് കണ്ണൂര്‍ ശിശുക്ഷേമ സമിതി മുമ്പാകെ ഹാജരാക്കിയത്.
മുംബൈയില്‍ ചില്‍ഡ്രന്‍സ്ഹോമില്‍ കണ്ടെത്തിയ കുട്ടികളെ ഇരിട്ടി എസ്ഐ ട്രെയിനി എസ്. അന്‍ഷാദും കുട്ടികളുടെ കൊല്ലപ്പെട്ട പിതാവ് രാജുവിന്റെ സഹോദരി കാവ്യ അടക്കമുള്ള ബന്ധുക്കളും ചേര്‍ന്നാണ് മുബൈ കോടതിയില്‍ ഹാജരാക്കിയ ശേഷം ഏറ്റുവാങ്ങി ഇരിട്ടിയില്‍ എത്തിച്ചത്.
കുട്ടികളെ ദത്തെടുക്കാന്‍ മക്കളില്ലാത്ത 35 ഓളം ദമ്പതികള്‍ പോലീസിനെ സമീപിച്ചെങ്കിലും രക്തബന്ധമുള്ളവര്‍ ഏറ്റെടുക്കാന്‍ മുന്നോട്ട് വന്നതിനാല്‍ പോലീസിന് ഒന്നും ചെയ്യാന്‍ സാധിക്കില്ല.
കൊല്ലപ്പെട്ട നാടോടി യുവതിയുടെ മക്കളെ പട്ടുവം ചിൽഡ്രൻസ് ഹോമിലേക്ക് മാറ്റി
01:55 AM Mar 21, 2017 | Deepika.com