പയ്യന്നൂര്‍: ഏഴിമല നാവിക അക്കാഡമി മാലിന്യ പ്ലാന്റ് മൂലം പരിസരവാസികള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന ദുരിതത്തിന് ഉടന്‍ പരിഹാരം കണ്ടില്ലെങ്കില്‍ ബിജെപി ശക്തമായ നിലപാട് സ്വീകരിക്കുമെന്നു ബിജെപി സംസ്ഥാന സെക്രട്ടറി കെ.സുരേന്ദ്രന്.
മാലിന്യ പ്ലാന്റ് മാറ്റി സ്ഥാപിക്കണമെന്നാവശ്യപെട്ടു ജനാരോഗ്യ സംരക്ഷണ സമിതി നടത്തുന്ന അനിശ്ചിതകാല സമരത്തിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. അനുമതിയില്ലാതെ മാലിന്യ പ്ലാന്റ് പ്രവര്‍ത്തിച്ചിട്ടും മലിനീകരണ നിയന്ത്രബോർഡ് നടപടിയെടുക്കാന്‍ മടിക്കുന്നതെന്തിനെന്നും അദ്ദേഹം ചോദിച്ചു. കാലവിളംബമില്ലാത്ത നടപടിയിലൂടെ ജനങ്ങളുടെ ഈ പ്രശ്നത്തിനു ശാശ്വത പരിഹാരം കാണണം.
സിഡബ്ല്യൂആര്‍ഡിഎമ്മിന്റെ ജലപരിശോധനാ റിപ്പോര്‍ട്ട് ജനങ്ങളില്‍ നിന്നും മറച്ചുവച്ചതിലും ക്ലോറിനേഷന് നടത്തിയ കിണറുകളിലെ ജലം പരിശോധനക്കെടുത്തതിലും ദുരൂഹതയുണ്ട്. മലിനജലത്തിന്റെ കാരണക്കാരേയോ ഉത്തരവാദികളേയോ അന്വേഷിച്ചു കണ്ടെത്തേണ്ട ആവശ്യം ജനങ്ങള്‍ക്കില്ല. പരിസരവാസികളുടെ കിണര്‍ വെള്ളം മലിനമാകുന്നതിന് തങ്ങളുത്തരവാദികളല്ലെന്നു പറയുന്ന നാവിക അക്കാഡമി അധികൃതര്‍ വസ്തുതകള്‍ വ്യക്തമാക്കുകയാണു വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. നാവിക അക്കാഡമി അധികൃതരെ കണ്ടു ചര്‍ച്ച നടത്തിയ ശേഷമാണു നേതാക്കള്‍ സമര പന്തലിലെത്തിയത്. സംസ്ഥാന സെല്‍ കണ്‍വീനര്‍ കെ.രഞ്ചിത്ത്, ബിജെപി ജില്ലാ പ്രസിഡന്റ് സി.സത്യപ്രകാശന്‍, നിയോജക മണ്ഡലം ഭാരവാഹികളായ ടി.രാമകൃഷ്ണന്, സി.കെ.രമേശന് മാസ്റ്റര്‍, പി.ഗംഗാധരന്, പി.ബാലകൃഷ്ടന് എന്നിവരും സംഘത്തിലുണ്ടായിരുന്നു.
മാലിന്യപ്രശ്നം പരിഹരിച്ചില്ലെങ്കില്‍ ശക്തമായ നിലപാട് സ്വീകരിക്കും: കെ.സുരേന്ദ്രന്
01:54 AM Mar 21, 2017 | Deepika.com