സുൽത്താൻ ബത്തേരി: കേരളത്തിന്റെ ഭാവിക്ക് വികസനം അത്യന്താപേക്ഷിതമാണെന്ന് വ്യവസായ മന്ത്രി എ.സി. മൊയ്തീൻ. വികസനമില്ലാതെ മുന്നോട്ടു പോകാൻ കഴിയില്ല. ബത്തേരിയിൽ മിനി ബൈപാസ് നിർമാണം ഉദ്ഘാടനം ചെയ്തശേഷം പ്രസംഗിക്കുകയായിരുന്നു മന്ത്രി.
നിക്ഷേപം വേണം. വൻതോതിൽ പണം നിക്ഷേപിച്ചാൽ ജോലിയുണ്ടാകും. വരുമാനം വർധിക്കും. കന്പോളം സജീവമാകും. 50000 കോടി നിക്ഷേപം അഞ്ച് വർഷത്തിനുള്ളിൽ വരണം. സർക്കാരിന് പദ്ധതികളൊക്കെ ഉള്ള പണം വച്ച് ചെറുതായി നടത്താം. എന്നാൽ ഇന്ന് ചെയ്യേണ്ട പണി നാലോ, അഞ്ചോ വർഷം കഴിഞ്ഞ് ചെയ്താൽ പണം കൂടുതൽ ചെലവാകും.
എന്നാൽ കാത്തിരിക്കാൻ പറ്റില്ല. പണം സ്വരൂപിക്കണം. കടം എടുക്കണം. വിദേശ മലയാളികളുടെ നിക്ഷേപവും സ്വീകരിക്കുന്നുണ്ട്. വികസനത്തിന്റെ പേരിൽ പാവപ്പെട്ടവരെ മറക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു. വികസന പ്രവർത്തനങ്ങൾക്ക് വലിയ മുടക്കാണ് സർക്കാർ ചിലവഴിക്കുന്നത്. ജിഎസ്ടി വരുന്നതുകൊണ്ട് പുതിയ നികുതി വരില്ല. ശന്പളവും, മറ്റു ചെലവുകളും വരുന്പോൾ അടിസ്ഥാന സൗകര്യത്തിനായി പണം മുടക്കാൻ കഴിയാത്ത അവസ്ഥ വരുമെന്നും മന്ത്രി പറഞ്ഞു.
മുൻ വർഷങ്ങളെ അപേക്ഷിച്ച് ഏറ്റവും വലിയ വരൾച്ചയാണ് ഈ വർഷം ഉണ്ടായിരിക്കുന്നത്. ഡാമുകളിൽ വെള്ളമില്ല. ജലാശയങ്ങൾ വറ്റി. ജലസമൃദ്ധി തിരിച്ചുപിടിക്കണം. മഴവെള്ളം സംഭരിക്കണം. കിണർ റീചാർജിംഗ് നടക്കണം. ചെക്ക് ഡാമുകൾ ഉണ്ടാകണം. കുഴൽകിണർ പരിഹാരമാർഗമെന്ന് കരുതേണ്ട. ചടങ്ങിൽ ഐ.സി. ബാലകൃഷ്ണൻ എംഎൽഎ അധ്യക്ഷത വഹിച്ചു.
കേരളത്തിന്റെ ഭാവിക്ക് വികസനം അത്യന്താപേക്ഷിതം: മന്ത്രി എ.സി. മൊയ്തീൻ
12:40 AM Mar 21, 2017 | Deepika.com