കളമശേരി : കളമശേരിയിലെ ഏറ്റവും തിരക്കേറിയ റോഡുകളുടെസംഗമസ്ഥാനമായ എച്ച്എംടി ജംഗ്ഷന്റെ വികസനം അടിയന്തരമായി നടപ്പാക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് ഭീമ ഹർജി നൽകി. എച്ച്എംടി ജംഗ്ഷൻ ഡവലപ്മെന്റ് ആക്ഷൻ കൗൺസിലാണ് പതിനായിരത്തിലേറെ പേർ ഒപ്പിട്ട ഹർജി സമർപ്പിച്ചത്.
നിർദേശങ്ങൾ പരിഗണിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഭാരവാഹികളെ അറിയിച്ചു. എച്ച്എംടി ജംഗ്ഷനിലൂടെ കടന്നുപോകുന്നവരിൽ നിന്ന് രണ്ട് ദിവസമെടുത്ത് ശേഖരിച്ചതാണ് പതിനായിരം പേരുടെ ഒപ്പുകൾ എന്ന് ആക്ഷൻ കൗൺസിൽ ചെയർമാൻ എം. നന്ദകുമാർ പറഞ്ഞു. റോഡുകളുടെ വീതികൂട്ടൽ, അനധികൃത കൈയേറ്റങ്ങൾ ഒഴിവാക്കൽ, പാതയോര കച്ചവടക്കാരുടെ പുനരധിവാസം, ഓട്ടോ, ടെമ്പോ, ടാക്സി സ്റ്റാൻഡുകളടക്കമുള്ളവയുടെ വികസനം എന്നിവയാണ് പ്രധാന ആവശ്യങ്ങൾ. ജംഗ്ഷനോട് ചേർന്ന് തരിശായി കിടക്കുന്ന ഗവ. പോളിടെക്നിക് ഭൂമി ഏറ്റെടുത്ത് നഗരസഭയ്ക്കോ ജിസിഡിഎ യ്ക്കോ കൈമാറണം.
പദ്ധതി തയാറാക്കാൻ സർക്കാർ ഏജൻസിയെ ചുമതലപ്പെടുത്തണമെന്നും ആക്ഷൻ കൗൺസിൽ ഭാരവാഹികൾ മുഖ്യമന്ത്രിയോട് അഭ്യർത്ഥിച്ചു.
ആക്ഷൻ കൗൺസിൽ ചെയർമാൻ എം. നന്ദകുമാർ, എം.ടി. ശിവൻ, ബൈഷി ഗോപിനാഥ്, ഖജാൻജി സിറാജ് എന്നിവരാണ് നിവേദക സംഘത്തിലുണ്ടായിരുന്നത്.
എച്ച്എംടി ജംഗ്ഷൻ വികസനം: മുഖ്യമന്ത്രിക്ക് ഭീമഹർജി നൽകി
01:19 AM Mar 09, 2017 | Deepika.com