കൊച്ചി: ഇന്നാരംഭിക്കുന്ന എസ്എസ്എൽസി, ഹയർ സെക്കൻഡറി പൊതുപരീക്ഷകളിൽ ജില്ലയിൽ എസ്എസ്എൽസി വിഭാഗത്തിൽ 34,959 വിദ്യാർഥികളും പ്ലസ് വൺ, പ്ലസ് ടു വിഭാഗങ്ങളിലായി 77,780 വിദ്യാർഥികളും വിവിധ കേന്ദ്രങ്ങളിൽ പരീക്ഷക്കെത്തും. എറണാകുളം, ആലുവ, മൂവാറ്റുപുഴ, കോതമംഗലം എന്നീ നാല് വിദ്യാഭ്യാസ ജില്ലകളിലായി 324 പരീക്ഷ കേന്ദ്രങ്ങളാണ് എസ്എസ്എൽസിക്കുള്ളത്.
ഉച്ചകഴിഞ്ഞ് 1.30ന് പരീക്ഷ സെന്ററുകളിലേക്ക് കുട്ടികളെ പ്രവേശിപ്പിക്കും. 1.45ന് ചോദ്യപേപ്പറുകൾ നൽകും. രണ്ടിനു പരീക്ഷയെഴുതി തുടങ്ങാം. ട്രഷറികളിലും ബാങ്കുകളിലുമായിട്ടാണ് ചോദ്യപേപ്പറുകൾ സൂക്ഷിച്ചിട്ടുള്ളത്. ജില്ലയിൽ 1971 അധ്യാപകരെയാണ് പരീക്ഷ ജോലികൾക്കായി നിയോഗിച്ചിട്ടുള്ളത്. ഏറ്റവും കൂടുതൽ വിദ്യാർഥികൾ പരീക്ഷ എഴുതുന്നത് എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ ഉദയംപേരൂർ എസ്എൻഡിപി എച്ച്എസ്എസിലാണ് 469 പേർ.
ഏറ്റവും കുറവ് വിദ്യാർഥികൾ എഴുതുന്നത് ജിഎച്ച്എസ്എസ് തിരുവാങ്കുളം, ഗവ. സംസ്കൃത ഹൈസ്കൂൾ തൃപ്പൂണിത്തുറ എന്നീ കേന്ദ്രങ്ങളിലാണ്. അഞ്ച് പേർ വീതമാണ് ഈ കേന്ദ്രങ്ങളിൽ പരീക്ഷ എഴുതുന്നത്. പരീക്ഷാ കേന്ദ്രങ്ങളിലെ പരിശോധനയ്ക്കായി മൂന്നുതലത്തിലുള്ള സ്ക്വാഡുകളെ നിയോഗിച്ചിട്ടുണ്ട്.
സെക്രട്ടേറിയറ്റ് തല ഉദ്യോഗസ്ഥർ, ഡപ്യൂട്ടി ഡയറക്ടറുടെ നേതൃത്വത്തിൽ ഡിഇഒമാരുടെ സംഘം, ഡിഇഒയുടെ നേതൃത്വത്തിൽ എഇഒമാരുടെ സംഘം എന്നിങ്ങനെയാണു സ്ക്വാഡുകൾ. 27 ന് എസ്എസ്എൽസി പരീക്ഷകൾ അവസാനിക്കും. കഴിഞ്ഞ വർഷം ജില്ലയിൽ 97.97 ശതമാനമായിരുന്നു എസ്എസ്എൽസി വിജയം. ഹയർ സെക്കൻഡറി വിഭാഗത്തിൽ 77,780 വിദ്യാർഥികൾ പരീക്ഷ എഴുതുന്നതിൽ 38,498 വിദ്യാർഥികൾ പ്ലസ് വണ് വിദ്യാർഥികളും, 39,282 വിദ്യാർഥികൾ പ്ലസ്ടു വിദ്യാർഥികളുമാണ്.
208 കേന്ദ്രങ്ങളിലായി പരീക്ഷകൾ രാവിലെ 10 മുതൽ 12.45 വരെയാണ് നടക്കുക. 28 നാണ് ഹയർസെക്കൻഡറി പരീക്ഷകൾ അവസാനിക്കുന്നത്. പരീക്ഷ നടത്തിപ്പിനുള്ള എല്ലാ ക്രമീകരണങ്ങളും പൂർത്തിയാക്കിയതായി വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടർ സി.എ. സന്തോഷ് പറഞ്ഞു.
എസ്എസ്എൽസി, ഹയർസെക്കൻഡറി പരീക്ഷകൾക്ക് ഇന്നു തുടക്കം
01:41 AM Mar 08, 2017 | Deepika.com