മൂവാറ്റുപുഴ-കാക്കനാട് നാലുവരി പാതയുടെ സർവേ ആരംഭിച്ചു
01:52 AM Feb 19, 2017 | Deepika.com
മൂവാറ്റുപുഴ: മൂവാറ്റുപുഴ-കാക്കനാട് നാലുവരി പാതയുടെ സ്ഥലമെടുപ്പുമായി ബന്ധപ്പെട്ടുള്ള സർവേ നടപടികൾ ആരംഭിച്ചു. മൂവാറ്റുപുഴ തൃക്ക ഭാഗത്തു നിന്നാണ് സർവേ നടപടി ആരംഭിച്ചത്. ഇന്റഗ്രാ സൊലൂഷനെയാണ് സർവേയ്ക്കായി സർക്കാർ ചുമതലപ്പെടുത്തിയിരിക്കുന്നത്. എൽദോ ഏബ്രഹാം എംഎൽഎ, മുൻ എംഎൽഎ ബാബുപോൾ, കണ്‍സ്യൂമർഫെഡ് ഡയറക്ടർ പി.എം. ഇസ്മയിൽ, ജില്ലാ പഞ്ചായത്തംഗങ്ങളായ എൻ.അരുണ്‍, ജോർജ് ഇടപ്പരത്തി, നഗരസഭാംഗം പി.എസ്. വിജയകുമാർ, കെ.എ. നവാസ്, പൊതുമരാമത്ത് ഉദ്യോഗസ്ഥരായ സി.എം. സത്യൻ, കെ.മനു, സി.സി.സലീലജ എന്നിവർ സ്ഥലത്തെത്തിയിരുന്നു. വർഷങ്ങളായി മുടങ്ങിക്കിടക്കുന്ന പദ്ധതിയായ മൂവാറ്റുപുഴ-കാക്കനാട് നാലുവരി പാതയ്ക്ക് 40 കോടിയാണ് കഴിഞ്ഞ ബജറ്റിൽ വകയിരുത്തിയത്. മൂവാറ്റുപുഴ ഇഇസി മാർക്കറ്റിനു സമീപത്തു നിന്നാരംഭിച്ച് തൃക്ക, വാഴപ്പിള്ളി, മിനി സിവിൽ സ്റ്റേഷൻ എന്നിവിടങ്ങളിലൂടെ എറണാകുളം-കാക്കനാട് റോഡിൽ അവസാനിക്കുന്ന രീതിയിലാണ് പുതിയ നാലുവരി പാതയുടെ അലൈൻമെന്റ് സർക്കാരിന് സമർപ്പിച്ചിരിക്കുന്നത്. സർവേ പൂർത്തിയാക്കി സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കുന്നതോടെ പാതയുടെ സ്ഥലമെടുപ്പ് നടപടികളടക്കമുള്ളവ ആരംഭിക്കും. ഗതാഗത കുരുക്കിനു പരിഹാരം കാണാൻ ടൗണ്‍ വികസനവും ബൈപാസുകൾ യാഥാർഥ്യമാക്കുന്നതിനും പ്രഥമ പരിഗണന നൽകുമെന്ന് എംഎൽഎ പറഞ്ഞു.