കൽപ്പറ്റ: ജൈവകൃഷി പ്രോത്സാഹനവും മെച്ചപ്പെട്ട വരുമാനവും ലക്ഷ്യമിട്ട് കർഷക കൂട്ടായ്മ വിദേശ രാജ്യങ്ങളിലേക്ക് പച്ചക്കറി കയറ്റുമതി തുടങ്ങുന്നു. വേഫാം എന്ന പേരിൽ മാനന്തവാടി ആസ്ഥാനമായി പ്രവർത്തിക്കുന്ന അഗ്രികൾച്ചർ പ്രൊഡ്യൂസർ കന്പനിയാണ് അറബ്, യൂറോപ്യൻ രാജ്യങ്ങളിലേക്ക് പച്ചക്കറികൾ ബ്രാൻഡ് ചെയ്ത് കയറ്റുമതി ചെയ്യാനുള്ള പദ്ധതിയുമായി രംഗത്തുള്ളത്.
ഇതിനായി കയറ്റുമതി ലൈസൻസുള്ള കേളകത്തെ പ്യൂർ ക്രോപുമായി വേഫാം കരാറിൽ ഏർപ്പെട്ടു. നിലവിൽ യുഎഇ, ജർമനി, ഓസ്ട്രേലിയ എന്നിവിടങ്ങളിലേക്ക് പച്ചക്കറികൾ കയറ്റുമതി ചെയ്ത് ഉപഭോക്താത്തളുടെ വാതിൽപ്പടികളിൽ എത്തിക്കുന്ന സ്ഥാപനമാണ് പ്യൂർ ക്രോപ്.
കയറ്റുമതി ഉദ്ഘാടനം 21ന് പകൽ 1.30ന് വാളാട് എടത്തന ഗവ. ട്രൈബൽ ഹയർ സെക്കൻഡറി സ്കൂൾ മൈതാനിയിൽ ചലച്ചിത്രനടനും തിരക്കഥാകൃത്തും ജൈവകർഷകനുമായ ശ്രീനിവാസൻ നിർവഹിക്കും.
വയനാടിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള 550 ജൈവകർഷകരാണ് വേഫാം ഓഹരിയുടമകൾ. നബാർഡിന്റെ പിന്തുണയോടെയായിരുന്നു പ്രൊഡ്യൂസർ കന്പനി രൂപീകരണം. ഓഹരിയുടമകൾ സ്വന്തം കൃഷിയിടങ്ങളിലും കർണാടകയിലെ ബീച്ചനഹള്ളിക്കു സമീപം കാരാപ്പുരയിലും പാട്ടത്തിനെടുത്ത ഭൂമിയിലുമാണ് പച്ചക്കറികൾ വിളയിക്കുന്നത്. ഇവയുടെ വിപണനത്തിനു മാനന്തവാടിയിൽ മൂന്നും കൽപ്പറ്റ, പുൽപ്പള്ളി, വടുവഞ്ചാൽ, അന്പലവയൽ എന്നിവിടങ്ങളിൽ ഒന്നുവീതവും ഒൗട്ട്്ലെറ്റുകള് തുറന്നിട്ടുണ്ട്.
കൃഷിക്കാരുടെ ഉത്പന്നങ്ങൾക്ക് ന്യായവിലയും വിപണിയും ലഭ്യമാക്കുന്നതിനുള്ള പ്രവർത്തനങ്ങളുടെ തുടർച്ചയായാണ് വേഫാം പച്ചക്കറികളുടെ വിദേശ കയറ്റുമതി ആരംഭിക്കുന്നതെന്ന് നബാർഡ് എജിഎം എൻ.എസ്. സജികുമാർ, വേഫാം ചെയർമാൻ പി. ഹരിഹരൻ, മാനേജിംഗ് ഡയറക്ടർ സാബു പാലാട്ടിൽ, ഡയറക്ടർ ജോസ് കൈനിക്കുന്നേൽ എന്നിവർ പറഞ്ഞു.
പച്ചക്കറി കയറ്റുമതിയിലൂടെ ലഭിക്കുന്ന വരുമാനത്തിൽ കമ്മീഷൻ കഴിച്ചുള്ളത് കൈമാറുന്ന വിധത്തിലാണ് വേഫാമുമായി കരാറെന്ന് പ്യൂർ ക്രോപ് മാനേജിംഗ് ഡയറക്ടർ ആന്റണി പുള്ളിയിൽ പറഞ്ഞു. കേരളത്തിൽനിന്നു ശേഖരിക്കുന്ന ജൈവരീതിയിൽ ഉത്പാദിപ്പിച്ച പച്ചക്കറികളും ഇതര വിഭവങ്ങളും വിദേശരാജ്യങ്ങളിലെ മലയാളി കുടുംബങ്ങളിൽ പ്യൂർ ക്രോർപ് നേരിട്ടാണ് എത്തിക്കുന്നതെന്ന് ആന്റണി പറഞ്ഞു.
രണ്ട് വർഷം മുന്പ് യുഎഇയിലെ 35 മലയാളി ഭവനങ്ങളിൽ പച്ചക്കറികൾ ലഭ്യമാക്കി പ്രവർത്തനം തുടങ്ങിയതാണ് പ്യൂർ ക്രോപ്.
നിലവിൽ വിവിധ രാജ്യങ്ങളിലായി 500ൽപരം സ്ഥിരം ഉപഭോക്താക്കൾ സ്ഥാപനത്തിനുണ്ട്. വേഫാമുമായി കരാറിൽ ഏർപ്പെട്ട സാഹചര്യത്തിൽ സ്ഥിരം ഉപഭോക്താക്കളുടെ എണ്ണം രണ്ട് മാസത്തിനകം ആയിരത്തിനു മുകളിലാക്കാനാണ് തീരുമാനമെന്ന് ആന്റണി പറഞ്ഞു.
ജൈവ കർഷക കൂട്ടായ്മ പച്ചക്കറി കയറ്റുമതി തുടങ്ങുന്നു
12:23 AM Feb 19, 2017 | Deepika.com