നടിയെ ആക്രമിച്ച സംഭവം : ക്രമസമാധാനം തകർന്നതിന്റെ ഒടുവിലത്തെ ഉദാരണം : ചെന്നിത്തല

11:40 PM Feb 18, 2017 | Deepika.com
ഹരിപ്പാട്: സംസ്‌ഥാനത്ത് ക്രമസമാധാനം തകർന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് പ്രമുഖ നടിക്കു നേർക്കുണ്ടായ ആക്രമണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ഗുണ്ടാ–ക്വട്ടേഷൻ സംഘങ്ങൾക്കെതിരേ രമേശ് ചെന്നിത്തല നടത്തിയ 12 മണിക്കൂർ സത്യഗ്രഹ സമരത്തിന്റെ സമാപനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്രമസമാധാനം തകർന്നില്ലെന്നു നിസാരവത്കരിച്ച് പറയുന്ന മുഖ്യമന്ത്രി നാട്ടിൽ ഗുണ്ടാസംഘങ്ങൾ അഴിഞ്ഞാടുന്നതു കണ്ടില്ലെന്നു നടിക്കുകയാണ്.

നടിക്കുണ്ടായ അനുഭവം സർക്കാരിന്റെ കണ്ണു തുറപ്പിക്കണം. ഇനി ഒരാൾക്കും ഇത്തരം അനുഭവം ഉണ്ടാകരുത്. ക്രമസമാധാനം എവിടെപ്പോയി നിൽക്കുന്നുവെന്ന് ചിന്തിക്കണമെന്നും ചെന്നിത്തല പറഞ്ഞു. കഴിഞ്ഞ അഞ്ചുവർഷം മാളത്തിലൊളിച്ചിരുന്ന ക്വട്ടേഷൻ സംഘങ്ങൾ ഇപ്പോൾ അരങ്ങു തകർക്കുകയാണ്. പോലീസ് പാർട്ടിക്കാർക്കു മുന്നിൽ ഏറാൻ മൂളികളായി നിൽക്കുന്നു. ഭരണത്തിന്റെ കാര്യക്ഷമതയില്ലായ്മ എല്ലാ മേഖലകളേയും ദോഷകരമായി ബാധിച്ചു കഴിഞ്ഞു.

ഐഎഎസുകാർ തമ്മിലുളള തർക്കം മൂലം ഒരു ഫയൽപോലും അനങ്ങുന്നില്ല. മന്ത്രിമാർ പ്രസ്താവന നടത്തി ജനങ്ങളെ കബളിപ്പിക്കുകയാണ്. ഗുണ്ടാസംഘങ്ങളുടെ അഴിഞ്ഞാട്ടത്തിനെതിരേ താൻ നടത്തിയ സത്യഗ്രഹത്തിനു സ്ത്രീകളടക്കമുളളവരുടെ വൻ പിന്തുണയാണ് ലഭിച്ചത്. ഇത് രാഷ്ട്രീയ സമരമല്ല. ജനങ്ങൾ സ്വൈര്യമായി ജീവിക്കാനുളള അവകാശത്തിനുവേണ്ടിയുളള സമരമാണെന്നും ഇതിൽ രാഷ്ട്രീയം കാണേണ്ടതില്ലെന്നും ചെന്നിത്തല പറഞ്ഞു.