പടന്ന: ചെമ്മീൻ പാടത്തിനെന്ന പേരിൽ പുഴയോടു ചേർന്നുള്ള ഉപ്പട്ടി ഉൾപ്പെടെയുള്ള കണ്ടൽ ചെടികൾ വെട്ടി നശിപ്പിക്കുകയും മണ്ണുമാന്തി ഉപയോഗിച്ചു മൂടുകയും ചെയ്ത സംഭവത്തിൽ വനം വകുപ്പ് കേസെടുക്കും. ഇതിനു മുന്നോടിയായി ഇന്നലെ വൈകുന്നേരം ഭീമനടി, കാഞ്ഞങ്ങാട് ഫോറസ്റ്റ് സെക്ഷൻ ഓഫീസർമാർ കണ്ടൽ നശിപ്പിക്കപ്പെട്ട കൊക്കാൽ ദ്വീപിൽ സന്ദർശനം നടത്തി. ഫോറസ്റ്റ് റേഞ്ച് ഓഫീസർ സുധീർ നേരോത്തിന്റെ നിർദേശ പ്രകാരം സെക്ഷൻ ഫോറസ്റ്റർമാരായ വി.വി. ശശിമോഹനൻ, എം. കേശവൻ എന്നിവരാണു കൈയേറ്റം നടന്ന ദ്വീപിൽ എത്തിയത്. പരിസ്ഥിതി സാമൂഹ്യ പ്രവർത്തകരും നാട്ടുകാരും വനപാലകർക്ക് നശിപ്പിക്കപ്പെട്ട കണ്ടൽ ചെടികൾ കാണിച്ചുക്കൊടുത്തു. സെക്ഷൻ ഫോറസ്റ്റർമാർ നൽകുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാകും വനം വകുപ്പ് കേസെടുക്കുക. പരിസ്ഥിതി പ്രാധാന്യമേറിയ കൊക്കാൽ ദ്വീപിൽ കണ്ടൽ കാടുകൾ നശിപ്പിച്ച നടപടി പ്രതിഷേധത്തിനിടയാക്കിയിരുന്നു.
അതേ സമയം ദ്വീപിലെ കണ്ടൽ നശീകരണത്തിന് ഉപയോഗിച്ച മണ്ണുമാന്തി പടന്ന വില്ലേജ് ഓഫീസർ കണ്ടുകെട്ടിയിരുന്നു. കേസെടുക്കുന്നതോടെ പോലീസ് മണ്ണുമാന്തി ദ്വീപിൽ നിന്നും കൊണ്ടുപോകും. ചെമ്മീൻ കൃഷിക്കു വേണ്ടിയാണു യന്ത്രക്കൈ ഉപയോഗിച്ച് കണ്ടലുകൾ നശിപ്പിച്ചു പുഴയിൽ നിന്നും ചെളിയും മണ്ണുമെടുത്തു ചെടികൾക്കു മുകളിൽ നിക്ഷേപിച്ചത്. നാട്ടുകാരുടെയും പരിസ്ഥിതി പ്രവർത്തകരുടെയും പരാതിയെതുടർന്നാണ് റവന്യൂ അധികൃതർ സ്ഥലത്തെത്തി പ്രവൃത്തി നിർത്തിവയ്പിച്ചത്. പടന്ന പഞ്ചായത്തിലെ 12-ാം വാർഡിൽപ്പെടുന്ന ദ്വീപിൽ 11 ഏക്കർ പട്ടയ ഭൂമിയോടു ചേർന്നു പുഴ പാട്ടത്തിനെടുത്തു കൃഷി ചെയ്യാനാണു പുതുതായി രൂപീകൃതമായ ഒരു സംഘം പുഴയോടു ചേർന്നുളള സ്ഥലത്ത് കണ്ടലുകളുൾപ്പെടെ നശിപ്പിച്ചത്്.
കൊക്കാൽ ദ്വീപിലെ കണ്ടൽ നശിപ്പിച്ചതിനെതിരേ വനം വകുപ്പ് കേസെടുക്കും
02:26 AM Feb 18, 2017 | Deepika.com