തളിപ്പറന്പ്: ചിറവക്ക് ദേശീയപാതയിൽ ലോറിയിടിച്ചു നിയന്ത്രണംവിട്ട കാർ റോഡിന്റെ താഴ്ചയിലുള്ള വീടിനു മുന്നിലേക്കു മറിഞ്ഞു. ഇരിക്കൂർ ചൂളിയാട്ടെ സി.പ്രകാശൻ, ഭാര്യ രജനി, രണ്ട രവയസുകാരി മകൾഅന്വയ എന്നിവരായിരുന്നു കാറിലുണ്ടായിരുന്നത്. ആർക്കും പരിക്കേറ്റില്ല. ചിറവക്കിലെ എസ്.കുമാറിന്റെ വീടിനു മുന്നിലേക്കായിരുന്നു കാർ മറിഞ്ഞത്. കാർ അല്പം കൂടി മുന്നിലേക്കു വീണിരുന്നെങ്കിൽ വീടിന്റെ മുൻഭാഗം തകർന്നുപോകുമായിരുന്നു.
മകൾക്കു പനിയായതിനാൽ പരിയാരം മെഡിക്കൽ കോളജിൽ ചികിത്സയ്ക്കു ശേഷം തിരിച്ചുവരുന്നതിനിടയിൽ ഇന്നലെ ഉച്ചയ്ക്ക് രണ്ടോടെയായിരുന്നു അപകടം. എം-സാന്റുമായി പോകുന്ന ടിപ്പർ ലോറിയിടിച്ചു നിയന്ത്രണം വിട്ട മാരുതി ആൾട്ടോ കാർ റോഡിന്റെ താഴ്ചയിലേക്കു വീണത്.
വീടിനു മുകളിലേക്കു വാഹനങ്ങൾ പറന്നുവീഴുന്നതോർത്ത് ഉറക്കം നഷ്ടപ്പെട്ടു കഴിയുന്ന ചിറവക്കിലെ എസ്.കുമാറിനും കുടുംബത്തിനും വീണ്ടുമൊരു ഭീതിയുടെ ദിനമായിരുന്നു ഇന്നലെ. ഉച്ചയ്ക്കു ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുന്നതിനിടയിലാണു ഞെട്ടിപ്പിക്കുന്ന ശബ്ദത്തോടെ മാരുതി ആൾട്ടോകാർ വീട്ടുമുറ്റത്ത് വന്നു വീണത്. തലനാരിഴയ്ക്കാണു വൻ അപകടം ഒഴിവായത്. 15 വർഷത്തിനിടയിൽ 23-ാമത്തെ തവണയാണു വീടിനു മുറ്റത്തേക്കു വാഹനം മറിയുന്നതെന്നു വീട്ടുടമ എസ്.കുമാർ പറഞ്ഞു. മഴക്കാലത്തു മഴവെള്ളവും ചെളിയും ഇരച്ചുകയറി വീട്ടുസാമഗ്രികൾ നശിക്കുന്ന സ്ഥിതിയുമുണ്ട്.
അപകടത്തിൽ ആർക്കും പരിക്കില്ലാത്തതിനെ തുടർന്നു പ്രശ്നം പറഞ്ഞുതീർത്ത ശേഷം ടിപ്പർ ഡ്രൈവർ അപകടവും വീടുമൊക്കെ മൊബൈൽ കാമറയിൽ പകർത്താൻ ശ്രമിച്ചതിനെ തുടർന്നു നാട്ടുകാർ മൊബൈൽ പിടിച്ചുവാങ്ങി പോലീസിൽ വിവരമറിയിച്ചു. പിന്നീട് പോലീസെത്തി ഇരുവിഭാഗക്കാരേയും സ്റ്റേഷനിലെത്തിച്ചു നടത്തിയ ചർച്ചയെ തുടർന്നു പ്രശ്നം പരിഹരിക്കുകയായിരുന്നു. ഈ സമയം ഇതുവഴിയെത്തിയ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ കാർ നിർത്തി വീട്ടിലെത്തി പ്രശ്നങ്ങൾ അന്വേഷിച്ചു. തളിപ്പറന്പ് സിഐയെ വിളിച്ചുവരുത്തി പ്രശ്നങ്ങൾക്കു പരിഹാരം കാണണമെന്നു നിർദേശിക്കുകയും റോഡരികിൽ ആവശ്യമായ സുരക്ഷാഭിത്തികൾ നിർമിച്ചു വീട്ടുകാരുടെ ഭീതി ഒഴിവാക്കാൻ ജില്ലാ കളക്ടറോട് ആവശ്യപ്പെടുമെന്ന് ഉറപ്പുനൽകുകയും ചെയ്തു.
ദേശീയപാതയിൽ നിന്നു വീട്ടുമുറ്റത്തേക്കു കാർ മറിഞ്ഞു
02:22 AM Feb 18, 2017 | Deepika.com