പയ്യാവൂർ: ഊട്ടുമഹോത്സവത്തിന്റെ പ്രധാന വഴിപാടായ രാത്രിയിൽ കിരാതമൂർത്തിക്കു നിവേദിക്കുന്ന പ്രഥമൻ വിലക്കിനു വേണ്ടി ഉപയോഗിക്കുന്ന അരി ഇന്നും പൊടിക്കുന്നതു പരന്പരാഗത രീതിയിൽ. ഉരലും ഉലക്കയും ഉപയോഗിച്ച് പയ്യാവൂർ ക്ഷേത്ര പരിസരത്തെ തറവാടുകളിലെ 50 വയസ് കഴിഞ്ഞ സ്ത്രീകളാണ് അരി പൊടിക്കുന്നത്. പ്രതിദിനം 700 തേങ്ങയുടെ പായസമാണു നിവേദിക്കാറുള്ളത്. പുലർച്ചെ മുതൽ മണിക്കൂറുകൾ വേണം ഇതിനായി അരിപൊടിക്കാൻ. നാമമായുള്ള തുകയ്ക്കാണ് ഇതു ചെയ്യാറുള്ളത്. ഒരു വ്രതമായിട്ടാണ് സ്ത്രീകൾ ഇതിനെ കാണുന്നത്.
ക്ഷേത്രത്തിന്റെ പടിഞ്ഞാറെ നടയിലെ കാഞ്ഞിരത്തറക്കു സമീപമാണു സ്ത്രീകൾ അരിപൊടിക്കുന്നത്. പഴയ പാരന്പര്യം ഇവർ മുടക്കാറില്ല. കിരാതമൂർത്തിക്കു തങ്ങൾ ചെയ്യുന്ന സമർപ്പണമായാണ് അരിപൊടിക്കലിനെ ഇവർ കാണുന്നത്. നിമിഷനേരം കൊണ്ടു മില്ലുകളിൽ നിന്നും കിട്ടാവുന്ന പ്രവൃത്തിയാണ് ഇതെങ്കിലും പാരന്പര്യരീതിയും വിശ്വാസവും ഭഗവാനു നിവേദിക്കുന്ന പായസത്തിന്റെ തനതായ രുചിയിലും മാറ്റം വരുത്താൻ കാലാകാലങ്ങളിലുള്ള ഭരണാധികാരികളും തയാറല്ല.
പയ്യാവൂർ ഊട്ടുത്സവം: അരിപ്പൊടി തയാറാക്കൽ പാരന്പര്യ തനിമയിൽ
02:22 AM Feb 18, 2017 | Deepika.com