ശ്രീകണ്ഠപുരം: കൂട്ടുംമുഖം-ചുണ്ടക്കുന്ന്-ചെമ്പേരി റോഡ് കയറ്റം കുറയ്ക്കൽ പ്രഹസനമാകുന്നതായി പരാതി. കെ.സി. ജോസഫ് എംഎൽഎ അനുവദിച്ച 50 ലക്ഷം രൂപ ചെലവിൽ നാല് മാസം മുമ്പാണ് റോഡ് പണി തുടങ്ങിയത്.
ചുണ്ടക്കുന്നിൽ 10 മീറ്റർ വീതിയിൽ 700 മീറ്റർ ദൂരമാണ് കയറ്റം കുറയ്ക്കാനുള്ളത്. പല സ്ഥലങ്ങളിലും 10 മീറ്ററിലേറെ വീതിയിൽ മണ്ണെടുത്തത് കാരണം നിരവധി വീടുകൾ അപകടാവസ്ഥയിലാണുള്ളത്. എന്നാൽ ചില സ്ഥലങ്ങളിൽ ആവശ്യമായ രീതിയിൽ വീതി കൂട്ടിയിട്ടില്ലെന്നും നാട്ടുകാർ പറയുന്നു.
നെല്ലുവേലിൽ ബേബി, അയ്യകത്ത് മൊട്ടക്ക് ഫാത്തിമ, സുജ ബേബി എന്നിവരുടെ വീടുകൾ അപകട ഭീഷണി നേരിടുകയാണ്. സ്ഫോടകവസ്തുക്കൾ ഉപയോഗിച്ച് റോഡിലെ പാറപൊട്ടിച്ചത് കാരണം ബേബിയുടെ വീടിന്റെ ചുമർ വിണ്ട് കീറിയിട്ടുമുണ്ട്. പലരുടെയും വീടുകളിലേക്കുള്ള വഴി തടസപ്പെട്ടിട്ടുമുണ്ട്. ചിലർ ഇവിടുന്ന് തൽക്കാലത്തേക്ക് താമസം മാറ്റുകയും ചെയ്തു.
നേരത്തെ പൊതുമരാമത്ത് വകുപ്പ് അധികൃതർ അളന്ന് കുറ്റിയടിച്ച സ്ഥലങ്ങളിൽ കുറ്റി മാറ്റി സ്ഥാപിച്ചതായും പറയുന്നു. നിർമാണ പ്രവൃത്തി നടക്കുന്ന സ്ഥലത്ത് പൊതുമരാമത്ത് വകുപ്പ് അധികൃതരുടെ സാന്നിധ്യം ഉണ്ടാവാറില്ലെന്നും നാട്ടുകാർ ആരോപിക്കുന്നു.
വീട് അപകടാവസ്ഥയിലായവർ അധികൃതർക്ക് പരാതി നൽകിയിട്ടും ആവശ്യമായ നടപടികളൊന്നും ഇതുവരെ സ്വീകരിച്ചിട്ടില്ല. വെള്ളം നനക്കാതെ പണി നടത്തുന്നതിനാൽ പൊടിശല്യം കാരണം നാട്ടുകാർ നട്ടം തിരിയുന്ന അവസ്ഥയാണുള്ളത്.
കൂട്ടുംമുഖം-ചുണ്ടക്കുന്ന്-ചെമ്പേരി റോഡ് കയറ്റം കുറയ്ക്കൽ പ്രഹസനമാകുന്നു
02:22 AM Feb 18, 2017 | Deepika.com