കൽപ്പറ്റ: കൽപ്പറ്റ-പടിഞ്ഞാറത്തറ റോഡ് ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ പിഡബ്ല്യുഡി ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി.
തരിയോട്, വെങ്ങപ്പള്ളി പഞ്ചായത്തുകളിൽ നിന്നും കൽപ്പറ്റ മുനിസിപ്പാലിറ്റിയിൽ നിന്നും നൂറുകണക്കിനാളുകൾ ധർണയിൽ പങ്കെടുത്തു. കൽപ്പറ്റ- പടിഞ്ഞാറത്തറ റോഡ് തകർന്നു ഗതാഗതയോഗ്യമല്ലാതായിരിക്കുകയാണ്.
വർഷങ്ങളായി ഈ റോഡിൽ കാര്യമായ അറ്റകുറ്റപണികൾ നടത്തുന്നില്ല. സ്റ്റേറ്റ് ഹൈവെ 54 ൽ പെട്ട ഈ റോഡിൽ കൽപ്പറ്റ മുതൽ പടഞ്ഞാറത്തറ വരെ തകര്ന്ന നിലയിലാണ്.
ജില്ലയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളായ ബാണാസുര സാഗർ ഡാം, കർളാട് തടാകം എന്നീ സ്ഥലങ്ങളിലേക്ക് യാത്രാ ദുരിതംമൂലം വിനോദസഞ്ചാരികൾ കുറഞ്ഞു .
ജില്ലയിലെ ഏക മാനസികാരോഗ്യ കേന്ദ്രമായ ലൂയിസ് മൗണ്ട് ആശുപത്രി, തീർഥാടന കേന്ദ്രങ്ങൾ, ഒരു ഡസനോളം വിദ്യാലയങ്ങൾ, കേന്ദ്രീയ വിദ്യാലയം, സാമൂഹ്യ ആരോഗ്യ കേന്ദ്രം എന്നിവയും ഈ റോഡിനോട് ചേർന്നാണ് സ്ഥിതി ചെയ്യുന്നത്.
പടിഞ്ഞാറത്തറയിൽ നിന്നും രോഗികളെ ആശുപത്രിയിലെത്തിക്കാൻ ഈ റോഡിലൂടെ ദുരിത യാത്ര ചെയ്യേണ്ടി വരുന്നു.
റോഡ് എത്രയും വേഗം പുനർനിർമിച്ച് ഗതാഗതയോഗ്യമാക്കണമെന്നാവശ്യപ്പെട്ടാണ് മാർച്ചും ധർണയും നടത്തിയത്.
ധർണ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്് ടി. ഉഷാകുമാരി ഉദ്ഘാടനം ചെയ്തു.
എം. ജോസഫ് അധ്യക്ഷത വഹിച്ചു. കെ.കെ. അഹമ്മദ് ഹാജി, കെ.കെ. ഹംസ, പി.പി. ആലി, ശകുന്തള ഷണ്മുഖൻ, പി.കെ. അബ്ദു റഹിമാൻ, എ. സുരേന്ദ്രൻ, ജസി ജോണി, കെ. ഹാരിസ്, പി.കെ. മൂസ, ഉസ്മാൻ പഞ്ചാര, ഷമീം പാറക്കണ്ടി, എം. മുഹമ്മദ്, നജീബ് പിണങ്ങോട് തുടങ്ങിയവർ പ്രസംഗിച്ചു.
പൊതുമരാമത്ത് ഓഫീസിലേക്ക്് മാർച്ചും ധർണയും നടത്തി
12:53 AM Feb 15, 2017 | Deepika.com