കർഷകർക്ക് പട്ടയം നല്കുന്നത് അട്ടിമറിച്ച ഉദ്യോഗസ്‌ഥരെ ശിക്ഷിക്കണമെന്നാവശ്യപ്പെട്ട് പരാതി

11:38 PM Feb 14, 2017 | Deepika.com
അഗളി: വനഭൂമി കൈവശക്കാർക്ക് പട്ടയം നല്കുന്നതു സംബന്ധിച്ചുള്ള സുപ്രീംകോടതിയുടെ വിധി അട്ടിമറിച്ച ഉദ്യോഗസ്‌ഥരെ ശിക്ഷിക്കണമെന്നാവശ്യപ്പെട്ട് മനുഷ്യാവകാശ കമ്മീഷന് പരാതി നല്കി.

അട്ടപ്പാടി സ്വതന്ത്ര കർഷക സംരക്ഷണസമിതി പ്രസിഡന്റ് ജോസഫ് ഫെൻസർ എന്ന എം.എം ജോസഫാണ് സംസ്‌ഥാന മനുഷ്യാവകാശ കമ്മീഷൻ ചെയർമാൻ മുമ്പാകെ വിവരാവകാശ നിയമപ്രകാരം ലഭിച്ച രേഖകൾ സഹിതം പരാതി നല്കിയിരിക്കുന്നത്.

1977 നു മുമ്പ് കർഷകരുടെ കൈവശമുള്ള വനഭൂമിയ്ക്ക് പട്ടയം നല്കുന്നതിന് റവന്യൂ, വനം വകുപ്പുകളുടെ സംയുക്‌ത പരിശോധനകൾ കഴിഞ്ഞിട്ടും അർഹതപ്പെട്ടവരുടെ പട്ടിക സമർപ്പിക്കുന്നതിൽ ഉദ്യോഗസ്‌ഥർ വീഴ്ച വരുത്തിയതായി പരാതിയിൽ ചൂണ്ടിക്കാട്ടി.

റവന്യൂ വകുപ്പ് പട്ടിക തയ്യാറാക്കിയെങ്കിലും വനംവകുപ്പ് സ്വന്തമായി തയ്യാറാക്കിയ ലിസ്റ്റാണ് സർക്കാരിൽ സമർപ്പിച്ചതെന്ന് പരാതിയിൽ പറയുന്നു. സംയുക്‌ത പരിശോധനയിൽ മണ്ണാർക്കാട്, ചിറ്റൂർ, ആലത്തൂർ, പാലക്കാട്, ഒറ്റപ്പാലം താലൂക്കുകളിലായി നടത്തിയ പരിശോധനയിൽ 269.475 ഹെക്ടർ വനഭൂമി 1977 നുശേഷം ഉള്ള കയ്യേറ്റമാണെന്ന് കണ്ടെത്തിയിരുന്നു. ഇതിൽ 228.6074 ഹെക്ടറും മണ്ണാർക്കാട് താലൂക്കിലാണുള്ളത്.

ജില്ലയിൽ 465 പേർക്ക് പട്ടയം ലഭിക്കാൻ അർഹതയുണ്ട്. ഈ സാഹചര്യത്തിലാണ സംയുക്‌ത പരിശോധനയിലൂടെ തയ്യാറാക്കിയ ലിസ്റ്റ് ഒഴിവാക്കി വനംവകുപ്പ് സ്വന്തമായി നിർമ്മിച്ച പട്ടിക സർക്കാരിന് സമർപ്പിച്ചിരിക്കുന്നതെന്നാണ് ആക്ഷേപം. അഞ്ചും ആറും പതിറ്റാണ്ടുകളായി ഭൂമി കൈവശം വച്ച് കൃഷിചെയ്യുന്ന കർഷകർക്ക് ഭൂമിസംബന്ധമായ യാതൊരു രേഖകളും ഇല്ലാത്ത സ്‌ഥിതിയാണിപ്പോഴും നിലനില്ക്കുന്നത്.

സ്വന്തം ഭൂമിയെന്ന അവകാശവാദം ഉന്നയിക്കാൻ രേഖകളില്ലാത്തതിനാൽ സർക്കാരിൽ നിന്നുള്ള ഏതെങ്കിലും ആനുകൂല്യങ്ങൾ ലഭിക്കുന്നുമില്ല. പ്രകൃതിക്ഷോഭം അടക്കമുള്ള ദുരന്തങ്ങൾക്കും ഇവർക്ക് സഹായം അന്യമാകുകയാണ്. ഭൂമിയുടെ അവകാശവാദം ഉന്നയിക്കാൻ ഉയർന്നു നില്ക്കുന്ന കൊന്നത്തെങ്ങുകളുടെ തലപ്പത്തേയ്ക്ക് നോക്കുകയാണ് കുടിയേറ്റ കർഷകർ.