കുടയത്തൂർ നിവാസികളുടെഉറക്കം കെടുത്തി മോഷ്ടാക്കൾ

11:38 PM Feb 14, 2017 | Deepika.com
കുടയത്തൂർ: ഉറങ്ങുന്നവരെ ലൈറ്റടിച്ച് ഭയപ്പെടുത്തി മോഷ്‌ടാക്കൾ ഒരാഴ്ചത്തോളമായി കുടയത്തൂർ നിവാസികളുടെ ഉറക്കം കെടുത്തുന്നു. രാത്രിയിൽ ആളുകൾ ഉറങ്ങിയതിനു ശേഷം ഷർട്ട് ധരിക്കാതെ വീടുകളിൽ എത്തുന്ന അജ്‌ഞാത മോഷ്‌ടാവ് തുറന്നു കിടക്കുന്ന ജനലിലൂടെ ടോർച്ച് അടിച്ച് വീട്ടുകാരെ ഭയപ്പെടുത്തിയ ശേഷം ഓടി രക്ഷപെടുകയാണ്.ഇതു വരെ മോഷണം നടന്നതായി പരാതിയില്ല. കുടയത്തൂർ, ശരംകുത്തി, സംഗമം, കോളപ്ര എന്നിവിടങ്ങളിലെ പല വീടുകളിലും ഇയാൾ വന്നതായി നാട്ടുകാർ പറയുന്നു.

കഴിഞ്ഞ ദിവസം കുടയത്തുരിനു സമീപം അജ്‌ഞാതൻ വന്നതറിഞ്ഞ് കാഞ്ഞാർ പോലീസിൽ വിവരമറിയിക്കുകയും, പോലീസിന്റെയും, നാട്ടുകാരുടെയും നേതൃത്വത്തിൽ തെരച്ചിൽ നടത്തിയെങ്കിലും അജ്‌ഞാതനെ കണ്ടെത്താനായില്ല. പൊറുതിമുട്ടിയ നാട്ടുകാർ റസിഡന്റ്സ് അസോസിയേഷനുകളുടെ നേതൃത്വത്തിൽ തെരച്ചിൽ നടത്താൻ തീരുമാനിച്ചിരിക്കുകയാണ്.

ഇതിനിടെ ഞായറാഴ്ച രാത്രി ഏഴിന് തൊടുപുഴയിലെ വ്യാപാര സ്‌ഥാപനത്തിൽ നിന്നും ജോലി കഴിഞ്ഞ് കോളപ്ര ഏഴാംമൈൽ ജംഗ്ഷനിൽ നിന്നും അമ്പലം ഭാഗത്തേയ്ക്ക് നടന്നു പോയ പഠിക്കപ്പറമ്പിൽ ബിനു സാജു എന്ന വീട്ടമ്മയുടെ കഴുത്തിൽ ബൈക്കിലെത്തിയ അജ്‌ഞാതൻ പിടിക്കുകയും മാല ഇല്ലെന്നു കണ്ട പ്രതി വീട്ടമ്മയെ തള്ളി വീഴ്ത്തിയ ശേഷം രക്ഷപെടുകയും ചെയ്തിരുന്നു. സംശയാസ്പദമായ രീതിയിൽ ഒരാൾ ഇരുട്ടത്ത് നിൽക്കുന്നതു കണ്ട വീട്ടമ്മ മാല നേരത്തെ ഊരി പിടിച്ചതിനാൽ മാല മോഷ്‌ടിക്കാനായില്ല. പ്രതിയെ പറ്റി സൂചന ലഭിച്ചതായും പോലീസ് അന്വേഷണം ഊർജിതമാക്കിയതായും അറിയുന്നു.