കാസർഗോഡ്: ജില്ലയിൽ മോട്ടോർ വാഹന നിയമം ലംഘിക്കുന്നവർക്ക് ഇനി മുതൽ ഏകദിന ക്ലാസ് സംഘടിപ്പിക്കും. റോഡ് സേഫ്റ്റി ആക്ഷൻ പ്ലാനുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടർ കെ.ജീവൻബാബുവിന്റെ അധ്യക്ഷതയിൽ കളക്ടറുടെ ചേംബറിൽ നടന്ന യോഗത്തിലാണ് ഇതു സംബന്ധിച്ച് തീരുമാനമായത്.
15 മുതൽ പോലീസും മോട്ടോർ വാഹന വകുപ്പും ചേർന്ന് പരിശോധന ശക്തമാക്കും. അനധികൃത പാർക്കിംഗ്, ഹെൽമറ്റും സീറ്റ് ബെൽറ്റും ഉപയോഗിക്കാതെയുള്ള ഡ്രൈവിംഗ്, അമിതവേഗത, മദ്യപിച്ചുള്ള വാഹനമോടിക്കൽ തുടങ്ങിയ ഗതാഗത നിയമലംഘനത്തിനാണ് പോലീസും മോട്ടോർ വാഹന വകുപ്പും ചേർന്ന് ക്ലാസ് സംഘടിപ്പിക്കുക.
നിയമം ലംഘിക്കുന്നവരുടെ ലൈസൻസ് ക്യാൻസൽ ചെയ്യുന്നതടക്കമുള്ള നടപടികൾ ആർടിഒ സ്വീകരിക്കും. റോഡിന്റെ വശങ്ങളിൽ പാർക്കിംഗിന് അനുവദിച്ചിട്ടുള്ള സ്ഥലം ഒഴികെയുള്ള മറ്റൊരിടത്തും പാർക്കിംഗ് അനുവദിക്കില്ല. നോ പാർക്കിംഗ് ഏരിയകളിൽ പാർക്ക് ചെയ്യുന്ന വാഹനങ്ങൾക്കു പിഴ ചുമത്തും.
ഇരുചക്രവാഹനങ്ങളിൽ രണ്ടിൽ കൂടുതൽ യാത്രക്കാർ പ്രത്യേകിച്ച് കുട്ടികളെ ഇരുത്തി അപകടകരമായ രീതിയിൽ വാഹനം ഓടിക്കുന്നവർക്കെതിരേ നടപടി സ്വീകരിക്കും. സ്കൂൾ ബസുകളുടെ ഓവർ സ്പീഡും ഓവർ ലോഡും തടയാൻ ഡ്രൈവർമാരുടെ യോഗ്യതയും ബസുകളിലുണ്ടാകേണ്ട സുരക്ഷാ ക്രമീകരണങ്ങളും പരിശോധിക്കും.
റോഡിലുള്ള അനധികൃത കൈയേറ്റങ്ങൾ ഒഴിപ്പിക്കും. റോഡിന്റെ വശങ്ങളിൽ കാഴ്ച മറയ്ക്കുന്ന രീതിയിലുള്ള പരസ്യ ബോർഡുകളും മരച്ചില്ലകളും നീക്കം ചെയ്യും. സൈൻ ബോർഡുകൾ ക്ലീൻ ചെയ്ത് ദർശനയോഗ്യമാക്കും. കൂടുതൽ അപകടങ്ങൾ നടക്കുന്ന സ്ഥലങ്ങളെ ബ്ലാക്ക് സ്പോട്ടുകളായി പരിഗണിച്ച് അവിടെ ആവശ്യമായ സൈൻ ബോർഡുകൾ സ്ഥാപിക്കും.
റോഡ് സേഫ്റ്റി ആക്ഷൻ പ്ലാനിന്റെ ഒന്നാംഘട്ടമായി ഈ മാസം 15 മുതൽ മാർച്ച് 15 വരെ വാഹനപരിശോധനകൾ കർശനമാക്കും. യോഗത്തിൽ ജില്ലാ പോലീസ് മേധാവി കെ.ജി.സൈമൺ, ആർടിഒ കെ.ബാലകൃഷ്ണൻ, മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ എം.വി.രാജീവൻ, തുടങ്ങിയവർ പങ്കെടുത്തു.
വാഹനനിയമം ലംഘിക്കുന്നവർക്ക് ഇനി മുതൽ ഏകദിന ക്ലാസ്
11:23 PM Feb 13, 2017 | Deepika.com