കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നഗരസഭയിലെ കൊവ്വൽ ആവിക്കര ഫൂട്ട് ഓവർബ്രിഡ്ജ് ആക്ഷൻ കമ്മിറ്റി രൂപീകരിച്ചു. ആവിക്കര ഭാഗത്തു നിന്നും കാഞ്ഞങ്ങാട്ടേയ്ക്കുള്ള വഴിയിൽ റെയിൽപ്പാത കടക്കാൻ ഫൂട്ട്ഓവർ ബ്രിഡ്ജു വേണമെന്നതു പ്രദേശവാസികളുടെ ദീർഘനാളത്തെ ആവശ്യമാണ്.
കുട്ടികളടക്കം നൂറുകണക്കിനാളുകൾ ദിവസവും റെയിൽപ്പാത മുറിച്ചു കടന്നാണ് കാഞ്ഞങ്ങാട് ഭാഗത്തേക്കും തിരിച്ചും യാത്ര ചെയ്യുന്നത്. അപകട സാധ്യത ഏറെയുള്ള പ്രദേശമാണിത്.
കൂടാതെ ചരക്കു വാഹനങ്ങൾ ഈ പാതയിൽ നിർത്തിയിടുന്നതിനാൽ മണിക്കൂറുകളോളം റെയിൽ മുറിച്ചു കടക്കാൻ കാത്തു നിൽക്കേണ്ട ഗതികേടിലാണു നാട്ടുകാർ. നിരന്തരമായ ആവശ്യം കണക്കിലെടുത്താണു ജനപ്രതിനിധികളുടെ സാന്നിധ്യത്തിൽ നാട്ടുകാർ ആക്ഷൻ കമ്മിറ്റിക്കു രൂപം കൊടുത്തത്.
രണ്ടു കോടി രൂപയാണ് പദ്ധതിച്ചെലവു കണക്കാക്കുന്നത്. ഇതിനായി നഗരസഭയുടെ പ്രഥമ ബജറ്റിൽ 50 ലക്ഷം രൂപ നീക്കിവച്ചിട്ടുണ്ട്. ബാക്കി തുക ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വരൂപിച്ച് പ്രോജക്ട് തയാറാക്കി റെയിൽവേയ്ക്കു സമർപ്പിക്കും.
ആക്ഷൻ കമ്മിറ്റി രൂപീകണ യോഗം നഗരസഭാ ചെയർമാൻ വി.വി. രമേശൻ ഉദ്ഘാടനം ചെയ്തു. കൗണ്‍സിലർ എം.നാരായണൻ അധ്യക്ഷത വഹിച്ചു. വൈസ് ചെയർപേഴ്സൻ എൽ. സുലൈഖ, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയർമാന്മാരായ എൻ.ഉണ്ണിക്കൃഷ്ണൻ, മഹമൂദ് മുറിയനാവി, ഖദീജ ഹമീദ്, രാഷ്ട്രീയപാർട്ടി നേതാക്കളായ പി.നാരായണൻ, കെ.കെ.വത്സലൻ, ടി.ഹംസ, കെ.പി.മോഹനൻ, പി.എ.മുഹമ്മദ് ഹാജി, കെ.നാരായണൻ, എച്ച്.ശിവദത്ത്, കെ.ഭാസ്കരൻ എന്നിവർ പ്രസംഗിച്ചു.
വാർഡ് കൗണ്‍സിലർ സവിതകുമാരി സ്വാഗതം പറഞ്ഞു. ആക്ഷൻ കമ്മിറ്റി ചെയർമാനായി വി.വി.രമേശനേയും കണ്‍വീനർമാരായി സവിതകുമാരി, എ.നാരായണൻ, എച്ച്.റംഷീദ്, ഖദീജ ഹമീദ്, ട്രഷററായി കെ.ഭാസ്കരനേയും തെരഞ്ഞെടുത്തു.
ആക്ഷൻ കമ്മിറ്റി രൂപീകരിച്ചു
11:23 PM Feb 13, 2017 | Deepika.com