കാഞ്ഞങ്ങാട്: തെങ്ങിൻതോപ്പുകളിൽ പടർന്നുപിടിക്കുന്ന വെള്ളീച്ച ശല്യം നെൽക്കൃഷിയിലേയ്ക്കും മറ്റു വിളകളിലേയ്ക്കും വ്യാപിക്കുന്നു. മുന്നൂറ് ഏക്കറിലേറെ വരുന്ന നിലാങ്കര-പനങ്കാവ് പാടശേഖരങ്ങളിലാണു നെൽച്ചെടികൾക്കും വെള്ളീച്ച ശല്യം കണ്ടെത്തിയിരിക്കുന്നത്. ഇവിടങ്ങളിലെ തെങ്ങുകളെല്ലാം വെള്ളീച്ചകൾ കൈയടക്കിക്കഴിഞ്ഞു.
ഇവിടുത്തെ പാടശേഖരത്തിൽ ഇപ്പോൾ കൊയ്ത്തുകാലമാണ്. അടുത്ത കൃഷി എങ്ങനെയാകുമെന്നാണു കർഷകരുടെ ആശങ്ക. അമേരിക്കയിൽ കണ്ടുവരാറുള്ള വെള്ളീച്ച(റൂഗോസ്) എന്ന കീടം ഇലകളിൽ നിന്നു നീര് ഊറ്റിയെടുക്കുകയാണ്. ഇലകളിലെ ഹരിതകം ക്രമേണ ഇല്ലാതാകുന്നതോടെ തെങ്ങോലകൾ കരിഞ്ഞുണങ്ങും. ഇതു കേരവൃക്ഷത്തിന്റെ അന്തകനാവുകയും ചെയ്യും.
ലോകത്ത് 22 രാജ്യങ്ങളിൽ കണ്ടെത്തിയ കീടം ഇന്ത്യയിൽ ആദ്യമായി കണ്ടെത്തിയത് തമിഴ്നാട്ടിലെ പൊള്ളാച്ചി, കോയന്പത്തൂർ എന്നിവിടങ്ങളിലാണ്. ചെടികളുടെ ഇലകൾക്ക് അടിഭാഗത്തിരുന്നു നീരൂറ്റിക്കുടിക്കുന്ന വെള്ളീച്ചകൾ, സാധാരണ വെള്ളീച്ചകളെ അപേക്ഷിച്ചു മൂന്നു മടങ്ങു വലിപ്പമുള്ളതും പഞ്ചസാര സ്രവം(ഹണീ ഡ്യൂ)വിസർജിക്കുന്നവയുമാണ്.
ഈ ദ്രാവകം ഇലകളിൽ കരിംപൂപ്പൽ ബാധയുണ്ടാക്കുന്ന കുമിളങ്ങളെ വളർത്തുന്നതിനാലാണ് ഇലകൾ കറുത്തുപോകുന്നത്. പൂപ്പൽ ബാധയേറ്റു ചെടി മൂടുന്നതിനാൽ പ്രകാശ വഴികൾ തടസപ്പെടുകയും ഉത്പാദനക്ഷമത കുറയുകയും ചെയ്യുന്നുവെന്നതാണ് ഏറ്റവും ഗുരുതരമായ വിഷയം. കേരളത്തിന്റെ തീരപ്രദേശങ്ങളിലെ തെങ്ങുകളിലും മറ്റു വിളകളിലും വെള്ളീച്ചകളുടെ ആക്രമണം കണ്ടെത്തിയിട്ടുണ്ട്.
തെങ്ങിനു പുറമെ കവുങ്ങ്, മാവ്, അലങ്കാരച്ചെടികൾ എന്നിവയിലെല്ലാം ഈച്ചകൾ ഇടംപിടിച്ചുകഴിഞ്ഞു. എന്നാൽ വെള്ളീച്ചകളെ തുരത്താൻ പ്രതിവിധി കണ്ടെത്താൻ കാർഷിക വിദഗ്ധർക്കായിട്ടില്ല.
സാധാരണ ഉഷ്ണമേഖലാ പ്രദേശങ്ങളിലാണു ഇത്തരം ഈച്ചകൾകൾക്കു പ്രത്യുത്പാദന ശേഷി കൂടുതലെന്നും കേരളത്തിൽ ചൂടു കൂടുന്നതോടെ ഇവയുടെ വ്യാപനമുണ്ടാകാനാണു സാധ്യതയെന്നും പടന്നക്കാട് കാർഷിക കോളജിലെ ഡോ. കെ.എം.ശ്രീകുമാർ പറഞ്ഞു. ഒരു മാസം മാത്രം ആയുസുള്ള വെള്ളീച്ചകൾ ചുരുങ്ങിയ കാലംകൊണ്ടുതന്നെ മുട്ടയിട്ടു പെരുകുകയാണ്.
വെള്ളീച്ചകളുടെ ആക്രമണം രൂക്ഷമായതോടെ വിലത്തകർച്ചയിൽ ഉഴലുന്ന കർഷകർക്കു മറ്റൊരു പ്രഹരവുമായിരിക്കുകയാണ്. ഈച്ചകളുടെ ആക്രമണം തടയുന്നതിനു മറ്റു മാർഗങ്ങളൊന്നുമില്ലാത്ത സാഹചര്യത്തിൽ പല കർഷകരും തെങ്ങിൻചുവട്ടിൽ തൊണ്ടുകത്തിച്ചു പുകയിടാനും തുടങ്ങിയിട്ടുണ്ട്.
തെങ്ങിനു മാത്രമല്ല വെള്ളീച്ചകൾ നെൽക്കൃഷിക്കും ഭീഷണി
11:23 PM Feb 13, 2017 | Deepika.com