പെരുന്പാവൂർ: പരാതികളുടെ പ്രളയത്തിനൊടുവിൽ ഒക്കൽ ഗ്രാമപഞ്ചായത്ത് അതിർത്തിയിലെ കൊടുവേലിത്തുറ ശുചീകരിച്ച് സംരക്ഷിക്കാൻ തീരുമാനമായി. സ്വകാര്യ കന്പനികളുടെ മാലിന്യനിക്ഷേ പവും തോടിന്റെ വശങ്ങളിലെ കൈയേറ്റവും മൂലം തോട്ടുവ മുതൽ വല്ലം വരെയുള്ള കൊടുവേലിത്തുറയാണ് നാശമായത്. ഒരേ ദിശയിൽ കണ്ണി ചേർന്നൊഴുകുന്ന നാലു തുറകൾ ചേർന്നാണ് 16.5 ഏക്കറിൽ കൊടുവേലിത്തുറ രൂപം കൊണ്ടിരിക്കുന്നത്. താലൂക്ക് സർവേയറെ കൊണ്ട് തുറ അളന്ന് തിരിച്ച് സംരക്ഷിക്കാനാണ് തീരുമാനം.
വിവരാവകാശ അപേക്ഷയെ തുടർന്ന് കഴിഞ്ഞ ജൂണിൽ ഡെപ്യൂട്ടി കളക്ടറുടെ നിർദേശത്തെ തുടർന്ന് തുറയുടെ സംരക്ഷണ പ്രശ്നത്തിൽ പഞ്ചായത്ത് കമ്മിറ്റി തീരുമാനിച്ചെങ്കിലും സർവേ നിർണയം നടന്നില്ല.
തുടർന്നാണ് സംസ്ഥാന ഗവർണറുടെ പ്രത്യേക ഉത്തരവ് പ്രകാരം സംരക്ഷണ സമിതി രൂപീകരിച്ച് അതിർത്തി നിർണയ സർവേ നടപടികൾ ആരംഭിച്ചത്. കൂടാതെ വിവിധ വകുപ്പ് ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തുകയും ഒരു സ്പെഷൽ ടീമിനെ ഉൾപ്പെടുത്തി സർവേ നടപടികൾ ആരംഭിക്കാനും തീരുമാനിച്ചു.
അതിർത്തി വേർതിരിക്കാൻ കോണ്‍ക്രീറ്റ് തൂണുകൾ ഉറപ്പിക്കുന്നതുൾപ്പടെയുളള ചെലവുകൾക്ക് പ്രത്യേക ഫണ്ട് ആവശ്യമാണെന്നും സമിതി വിലയിരുത്തി.
തുറ സംരക്ഷണ നടപടികളുടെ സമിതി രൂപീകരണ യോഗത്തിൽ ഒക്കൽ പഞ്ചായത്ത് പ്രസിഡന്റ് മേഴ്സി ജോർജ് അധ്യക്ഷത വഹിച്ചു. വിവിധ വാർഡുകൾ പ്രതിനിധീകരിച്ചുള്ള കമ്മിറ്റിയിൽ നിന്നും രാജു ജോണ്‍-കണ്‍വീനർ, സുനിൽ കുമാർ മാളിയേക്കൽ-ജോ. കണ്‍വീനർ, മണി വടക്കേടത്ത്-ചെയർമാൻ, നിക്സണ് വർഗീസ് -വൈസ് ചെയർമാൻ, ടോമി ഇഞ്ചക്കൽ-ട്രഷറർ എന്നിവരെ തെരഞ്ഞെടുത്തു.
കൊടുവേലിത്തുറ ശുചീകരിച്ച് സംരക്ഷിക്കും
11:04 PM Feb 13, 2017 | Deepika.com