ആദിവാസി യുവാക്കളെ മർദിച്ചവർക്കെതിരേ നടപടിയെടുക്കണം
11:02 PM Feb 13, 2017 | Deepika.com
കോതമംഗലം: പൂയുകുട്ടി വനമേഖലയിൽ വനവിഭവങ്ങൾ ശേഖരിക്കാൻ പോയ ആദിവാസി യുവാക്കളെ മർദിച്ച വനം വാച്ചർമാർക്കെതിരേ നടപടി സ്വീകരിക്കണമെന്ന് ആദിവാസി ക്ഷേമസമിതി ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. വെള്ളാരംകുത്ത് കോളനിയിലെ ഗോപി, സജീവൻ എന്നിവരെയാണ് വനം വാച്ചർമാർ മർദിച്ചത്. 2006 ലെ വനാവകാശ നിയമപ്രകാരം ആദിവാസികൾക്ക് യഥേഷ്ടം കാട്ടിൽ സഞ്ചരിക്കാനും വനവിഭവങ്ങൾ ശേഖരിക്കാനും അനുമതിയുള്ളപ്പോഴാണ് മർദനമേറ്റത്. നിയമം സംരക്ഷിക്കേണ്ട ഉദ്യോഗസ്ഥർ ഇതു ലംഘിക്കുന്നതു അപലപനീയമാണെന്നും ഇവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. യോഗത്തിൽ ശിവൻ ഗോപി അധ്യക്ഷത വഹിച്ചു.