പിറവം: കടുത്തുരുത്തി-പെരുവംമുഴി ഹൈവേയിൽ പിറവം ഗവ. ഹയർ സെക്കൻഡറി സ്കൂളിനു സമീപം കുടിവെള്ള പൈപ്പ് പൊട്ടിയത് റോഡിൽ അപകടക്കെണിയൊരുക്കുന്നു. ഒന്നര മാസം മുന്പാണ് പൈപ്പ് പൊട്ടിയത്. റോഡിലൂടെ വെള്ളമൊഴുകി ഉണ്ടായ പായലിന്റെ വഴുക്കലിൽ തെന്നിയാണ് ഇരുചക്ര വാഹനങ്ങൾ അപകടത്തിൽപ്പെടുന്നത്.
കടുത്തുരുത്തിക്ക് പോകുന്ന വഴി സ്കൂൾ കഴിഞ്ഞുള്ള വളവിലാണ് റോഡിന്റെ നടുക്ക് പൈപ്പ് പൊട്ടിയിരിക്കുന്നത്. ഇവിടെ റോഡ് തകരുന്നത് പതിവായതിനാൽ സിമന്റ് ഇഷ്ടികയാണ് ടാറിംഗിന് പകരമായി ഉപയോഗിച്ചിരിക്കുന്നത്. ഇഷ്ടികയുടെ അടിഭാഗത്താണ് പൈപ്പ് പൊട്ടിയിരിക്കുന്നത്. മുളക്കുളത്തേക്ക് വെള്ളം പൊകുന്ന പൈപ്പിനാണ് കാലപ്പഴക്കം മൂലം തകരാർ സംഭവിച്ചിരിക്കുന്നത്. എപ്പോഴും വെള്ളം ഒഴുകുന്നതിനാൽ റോഡിൽ വഴുക്കൽ കൂടുതലാണ്.
ഇതു സംബന്ധിച്ച് നാട്ടൂകാർ നിരവധി തവണ പിറവം വാട്ടർ അഥോറിറ്റി അസിസ്റ്റന്റ് എൻജിനിയർക്ക് പരാതി നൽകിയിട്ടുള്ളതാണ്. എന്നാൽ റോഡ് പൊളിക്കാൻ പൊതുമരമാത്ത് വകുപ്പ് സമ്മതിക്കുന്നില്ലെന്നു പറഞ്ഞ് തകരാർ പരിഹരിക്കുന്നുല്ലെന്ന് നാട്ടുകാർ പറയുന്നു. വേനൽ കടുത്തതോടെ കുടിവെള്ള ക്ഷാമം രൂക്ഷമായിരിക്കെയാണ് ജലം പാഴാക്കികൊണ്ടിരിക്കുന്നത്. പിറവം ടൗണിൽ പല ഭാഗത്തും പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നുണ്ട്.
ഇരുചക്ര വാഹനങ്ങൾ അപകടത്തിൽപ്പെടുന്നു
11:02 PM Feb 13, 2017 | Deepika.com