മൂവാറ്റുപുഴ: പോയാലി മലയിൽ തുടർച്ചയായി രണ്ടാം ദിവസവും തീപിടിത്തം. ഫയർ ഫോഴ്സും നാട്ടുകാരും ചേർന്ന് തീയണച്ചു. ഇന്നലെ രാവിലെ പത്തോടെയാണ് പോയാലി മലയിൽ തീ പടർന്നു പിടിച്ചത്. മൂവാറ്റുപുഴയിൽ നിന്നു ഫയർഫോഴ്സ് സംഘമെത്തി തീ അണച്ചു. ഞായറാഴ്ച ഉച്ചകഴിഞ്ഞ് മൂന്നോടെ പോയാലി മലയുടെ പായിപ്ര ഭാഗത്തെ റബർ തോട്ടത്തിലാണ് ആദ്യം തീപടർന്നു പിടിച്ചത്. ഫയർ ഫോഴ്സെത്തി തീയണച്ചെങ്കിലും രാത്രിയായതോടെ വീണ്ടും തീപിടിത്തമുണ്ടായി. ഇതോടെ വീണ്ടും ഫയർഫോഴ്സെത്തി തീയണച്ചു. വേനൽ കനത്തതോടെ മലയിലെ പുല്ലും കാടുകളും ഉണങ്ങി കരിഞ്ഞതാണ് അടിക്കടി തീപിടിക്കാൻ കാരണമെന്നും മലയുടെ താഴ്ഭാഗത്ത് റബർ തോട്ടങ്ങളും വീടുകളും ഉള്ളതിനാൽ തീപടരുന്നത് അപകടത്തിന് ഇടയാകുമെന്നും നാട്ടുകാർ പറഞ്ഞു. മലയുടെ മുകൾ ഭാഗത്ത് തീപടർന്നു പിടിച്ചാൽ ഫയർഫോഴ്സ് വാഹനത്തിന് എത്തിപ്പെടാൻ കഴിയാത്തതും തീ അണയ്ക്കുന്നതിനു തടസമാകുകയാണ്.
വിളവെടുപ്പു പൂർത്തിയായ പൈനാപ്പിൾചെടി നശിപ്പിക്കാൻ തീയിട്ടത് പടർന്നു പിടിച്ചത് പരിഭ്രാന്തി പരത്തി. കിഴക്കന്പലം കോയിക്കര ക്രിസ്റ്റഫറിന്റെ മുടവൂരിലെ രണ്ടരയേക്കർ തോട്ടത്തിനാണ് ഇന്നലെ ഉച്ചയ്ക്ക് 12.30ഓടെ തീപിടിച്ചത്. നാട്ടുകാരും ഫയർ ഫോഴ്സും ചേർന്ന് തീയണച്ചു. ഇതിനു പുറമെ വൈദ്യുത ലൈനുകൾ കൂട്ടിയിടിച്ചതിനെ തുടർന്ന് മുടവൂർ പുത്തൻപുരയിൽ പി.വി. രാജീവിന്റെ റബർ തോട്ടത്തിനും ഇന്നലെ 3.15ഓടെ തീപിടിച്ചു. 15 സെന്റ് സ്ഥലത്ത് നിന്നിരുന്ന 12ഓളം റബർ മരങ്ങൾക്ക് പൊള്ളലേറ്റു. കൂത്താട്ടുകുളത്ത് റബർ, പൈനാപ്പിൾ തോട്ടങ്ങളിലും തീപിടിത്തമുണ്ടായി. മണ്ണത്തൂർ വലിയപാടത്ത് നടുവേലിത്തറയിൽ തോമസിന്റെ 35 സെന്റ് സ്ഥലത്ത് നിന്നിരുന്ന 55ഓളം റബർ മരങ്ങൾക്ക് പൊള്ളലേൽക്കുകയും കന്നാര തോട്ടം കത്തി നശിക്കുകയും ചെയ്തു. ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടോടെയായിരുന്നു സംഭവം. നാട്ടുകാരും ഫയർ ഫോഴ്സും ചേർന്ന് തീയണച്ചു.
വേനൽ ചൂടിൽ മൂവാറ്റുപുഴയിൽ തീപിടിത്തം വ്യാപകം
11:02 PM Feb 13, 2017 | Deepika.com