ബദിയഡുക്ക: ബദിയഡുക്ക പഞ്ചായത്ത് പരിധിയിലെ തടയണകളിൽ ജലം സമൃദ്ധമായി നിറഞ്ഞിട്ടും ചെയ്ത ജോലിക്ക് കൂലി കിട്ടാതെ തൊഴിലാളികൾ ദുരിതത്തിൽ. പഞ്ചായത്ത് അധികൃതരുടെ വാക്കാലുള്ള അനുമതി വിശ്വസിച്ച് വേനൽ ചൂടിൽ ജോലി ചെയ്ത തൊഴിലാളികൾക്ക് വേതനം ലഭിച്ചില്ല.
ഇതുമൂലം പഞ്ചായത്ത് പരിധിയിലെ നൂറുകണക്കിനു തൊഴിലുറപ്പ് തൊഴിലാളികളാണ് ദുരിതത്തിലായത്. പഞ്ചായത്തിലെ 19 വാർഡുകളിലുള്ള പുഴ, ചെറുചാലുകൾക്ക് തടയണ നിർമിക്കുന്നത് തൊഴിലുറപ്പ് തൊഴിലാളികളാണ്. ഇതിനായി അപേക്ഷ നൽകുകയും അപേക്ഷ അംഗീകരിക്കുന്ന മുറയ്ക്കു മസ്റ്റർറോൾ നൽകുകയാണ് ചട്ടം.
ഇതോടെയാണ് പ്രവൃത്തി ആരംഭിക്കുക. പതിവിലും നേരത്തേ നവംബർ മാസത്തിൽ തന്നെ തടയണ നിർമാണത്തിനുള്ള അപേക്ഷകൾ പഞ്ചായത്ത് തൊഴിലുറപ്പു വിഭാഗം അധികൃതർക്കു ലഭിച്ചിരുന്നു. 23 തടയണ നിർമാണത്തിനുള്ള അപേക്ഷകളാണ് ലഭിച്ചിരുന്നത്.
അതേസമയം മസ്റ്റർറോൾ ലഭിക്കുന്നതിനു മുന്പു തന്നെ ബന്ധപ്പെട്ട ഉദ്ദ്യോഗസ്ഥർ തടയണകളുടെ പ്രവൃത്തി ആരംഭിക്കാൻ വാക്കൽ അനുമതി നൽകുകയായിരുന്നു. ചില പഞ്ചായത്തംഗങ്ങളും ഇതിനു കൂട്ടുനിന്നിരുന്നു. എന്നാൽ തടയണകളുടെ പ്രവൃത്തി പൂർത്തീകരിച്ച് മസ്റ്റർറോൾ വാങ്ങി തൊഴിലാളികളുടെ ഒപ്പും മറ്റും രേഖപ്പെടുത്തി പഞ്ചായത്തിൽ മേറ്റ്മാർ എത്തിയപ്പോഴേക്കും നേരത്തെ വാക്കാൽ അനുമതി നൽകിയ എൻജിനിയർ സ്ഥലംമാറി പോയിരുന്നു.
പിന്നീട് ചുമതല ഏറ്റെടുത്ത എൻജിനിയറാവട്ടെ മസ്റ്റർറോൾ വാങ്ങാതെ ജോലി ചെയ്തതിന് വേതനം നൽകാനാവില്ലെന്ന തീരുമാനത്തിൽ ഉറച്ചതോടെ തൊഴിലാളികൾ ദുരിതത്തിലായി.
ചെയ്ത ജോലിക്കു കൂലിയില്ല; തൊഴിലാളികൾ ദുരിതത്തിൽ
11:13 PM Feb 12, 2017 | Deepika.com