കാസർഗോഡ്: സംസ്ഥാന സർക്കാരിന്റെ സന്പൂർണ വൈദ്യുതീകരണ പദ്ധതിയിൽ ഉൾപ്പെടുത്തി കാസർഗോഡ് നിയമസഭാ മണ്ഡലത്തിൽ 777 വീടുകൾ വൈദ്യുതീകരിക്കുന്നതിന് എൻ.എ.നെല്ലിക്കുന്ന് എംഎൽഎയുടെ അധ്യക്ഷതയിൽ കളക്ടറേറ്റ് കോണ്‍ഫറൻസ് ഹാളിൽ ചേർന്ന ജനപ്രതിനിധികളുടേയും ഉദ്യോഗസ്ഥരുടേയും യോഗം തീരുമാനിച്ചു.
ഇതിനായി 83,74,133 രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ഇതിന്റെ പകുതി തുക സംസ്ഥാന വൈദ്യുതി ബോർഡ് വഹിക്കും. വയറിംഗിന് ആവശ്യമായി വരുന്ന 24,35,000 രൂപ ഉൾപ്പെടെ 66,22,000 രൂപ ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വഹിക്കുമെന്ന് യോഗത്തിൽ തീരുമാനമായി. മണ്ഡലത്തിൽ പട്ടികവർഗ മേഖലയിൽ 101 വീടുകളും പട്ടികജാതി മേഖലയിൽ 309 ബിപിഎൽ വിഭാഗം വീടുകളുൾപ്പെടെ 341 വീടുകളും പൊതു വിഭാഗത്തിൽ 499 വീടുകളുമാണ് വൈദ്യുതീകരിക്കാൻ അവശേഷിക്കുന്നത്.
മണ്ഡലത്തിൽ സന്പൂർണ വൈദ്യുതീകരണം സമയബന്ധിതമായി പൂർത്തീകരിക്കാൻ യോഗം തീരുമാനിച്ചു. ആകെയുള്ള 777 വീടുകളിൽ 487 വീടുകളിൽ വയറിംഗ് നടത്തിയിട്ടില്ല. ഇവിടെ വയറിംഗ് പ്രവൃത്തികൾ ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ ഏറ്റെടുക്കുകയോ തുക വൈദ്യുതി ബോർഡിൽ നിക്ഷേപിക്കുകയോ ചെയ്യും.
യോഗത്തിൽ ജില്ലാ കളക്ടർ കെ.ജീവൻബാബു, കാസർഗോഡ് നഗരസഭാ പ്രതിനിധി, ചെങ്കള, മധൂർ, മൊഗ്രാൽപുത്തൂർ, ബദിയഡുക്ക, കാറഡുക്ക, കുന്പഡാജെ, ബെളളൂർ പഞ്ചായത്ത് പ്രസിഡന്റുമാർ, കഐസ്ഇബി ഡെപ്യൂട്ടി ചീഫ് എൻജിനിയർ മോസസ് രാജ്കുമാർ, എക്സിക്യുട്ടീവ് എൻജിനിയർ പി.സുരേന്ദ്ര, അസി. എക്സിക്യുട്ടീവ് എൻജിനിയർ കെ.നാഗരാജ ഭട്ട് എന്നിവർ സംബന്ധിച്ചു.
കാസർഗോഡ് മണ്ഡലത്തിൽ 777 വീടുകൾ വൈദ്യുതീകരിക്കും
11:13 PM Feb 12, 2017 | Deepika.com