തൃക്കരിപ്പൂർ: ജൈവ പച്ചക്കറി ക്കൃഷിയിൽ വൈവിധ്യത പുലർത്തുകയാണ് ഇടയിലെക്കാടിലെ എം.ബാലകൃഷ്ണൻ. കൈപ്പാട് പ്രദേശത്തെ വയലിൽ ഇദ്ദേഹം ചെയ്യാത്ത കൃഷിയില്ല എന്ന് പറയാം.
സാധാരണ പച്ചക്കറിക്കൃഷിയിടങ്ങളിലെ വെണ്ടയും പാവക്കയും പടവലവും വെള്ളരിയും പയറും നരന്പനും കക്കിരിയും കുന്പളവും ചീരയും തക്കാളിയും മാത്രമല്ല വൈവിധ്യമാർന്ന ഇനങ്ങളും കൂട്ടത്തിലുണ്ട്. നിറവും രൂപവും വ്യത്യസ്ഥതങ്ങളായ 13 വഴുതിന ഇനങ്ങളാണ് ബാലകൃഷ്ണന്റെ തോട്ടത്തിലുള്ളത്.
വൈലറ്റും വെള്ളയും പച്ചയും ചേർന്ന വർണ്ണങ്ങൾ ചാലിച്ചു ചേർത്ത കാഴ്ച ആരെയും ആകർഷിക്കും. തീർന്നില്ല മുള്ളങ്കി മുതൽ ചെറിയുള്ളിവരെ സമൃദ്ധമായി വിളയുകയാണ് ഈ തോട്ടത്തിൽ. കപ്പ, മധുരക്കിഴങ്ങ്, ചോളം എന്നിവയും കൃഷി ചെയ്യുന്നുണ്ട്. വലിയപറന്പിലെ മുൻ പഞ്ചായത്തംഗം കൂടിയായ ബാലകൃഷ്ണൻ തോട്ടം നനയ്ക്കാൻ ഏറെ ദൂരെ നിന്നും വെള്ളം എത്തിച്ചാണ് കൃഷിചെയ്യുന്നതെന്ന് കൂടി അറിയുന്പോൾ കൃഷിയോടുള്ള ഇദ്ദേഹത്തിന്റെ ആഭിമുഖ്യം മനസിലാവും.
സാമൂഹ്യ പ്രവർത്തകൻ കൂടിയായ ബാലകൃഷ്ണന്റെ പച്ചക്കറി വിളവെടുപ്പ് വലിയപറന്പ് പഞ്ചായത്ത് പ്രസിഡന്റ് എം.ടി.അബ്ദുൾ ജബ്ബാർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം വി.കെ.കരുണാകരൻ, പി.വി.പവിത്രൻ എന്നിവർ സംബന്ധിച്ചു.
പച്ചക്കറി കൃഷിയിൽ ശ്രദ്ധേയനായി ബാലകൃഷ്ണൻ
11:08 PM Feb 12, 2017 | Deepika.com