കണ്ണൂർ: പയ്യാന്പലം പാർക്ക് സംബന്ധിച്ചു ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും കോർപറേഷനും തമ്മിലുള്ള തർക്കം പുതിയ തലത്തിലേക്കു നീങ്ങുന്നു. പാർക്ക് നടത്തിപ്പ് ചുമതല ഡിടിപിസിക്കാണെങ്കിലും സ്ഥലം കോർപറേഷന്റേതായതിനാൽ പാർക്കടക്കമുള്ള സ്ഥലം ഏറ്റെടുക്കുന്നതിനെ കുറിച്ച് ആലോചന നടക്കുന്നുണ്ട്. ഇതു സംബന്ധിച്ചു ചില നിർദേശങ്ങൾ കൗൺസിലംഗങ്ങൾക്കിടയിൽ നിന്നുണ്ടായിട്ടുണ്ട്.
പാർക്ക് ഏറ്റെടുത്ത് കോർപറേഷൻ നേരിട്ടു നടത്തുകയോ കരാർ അടിസ്ഥാനത്തിൽ നടത്തിപ്പിനു കൊടുക്കുകയോ ചെയ്യുന്നതിനെ കുറിച്ചാണ് ആലോചന. എന്നാൽ തരിശുഭൂമിയായിരുന്ന സ്ഥലത്തെ പാർക്കാക്കി മാറ്റിയത് തങ്ങളാണെന്നും അതു കൊണ്ടു തന്നെ നടത്തിപ്പു ചുമതല തങ്ങൾക്കു തന്നെ വേണമെന്ന നിലപാടാണ് ഡിടിപിസി മുന്നോട്ടുവയ്ക്കുന്നത്. കണ്ണൂരിന്റെ വിനോദ സഞ്ചാര ഭൂപടത്തിലെ പ്രധാന കേന്ദ്രമായ പയ്യാന്പലം പാർക്ക് സംബന്ധിച്ചു ഡിടിപിസിയും കോർപറേഷനും തമ്മിലുള്ള തർക്കം ടൂറിസം മേഖലയെയായിരിക്കും ഏറ്റവും കൂടുതൽ ബാധിക്കുക. നാളെ കണ്ണൂരിലെത്തുന്ന മുഖ്യമന്ത്രി പ്രശ്ന പരിഹാരത്തിന് ഇടപെടുമെന്നാണ് സൂചന. വിഷയം ഇതിനകം തന്നെ മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയതായി മേയർ ഇ.പി. ലത പറഞ്ഞു.
നിലവിൽ ഡിടിപിസിയുടെ നിയന്ത്രണത്തിലുള്ള പാർക്ക് നടത്തിപ്പിന് കരാർ നൽകിയിരിക്കുകയാണ്. ടിക്കറ്റ് വച്ചാണ് പാർക്കിൽ പ്രവേശനം. കൂടാതെ പാർക്കിനകത്ത് ടിക്കറ്റുവച്ചു മറ്റു ചില വിനോദോപാധികളും ആരംഭിച്ചിട്ടുണ്ട്. എന്നാൽ ടിക്കറ്റുവച്ചു നടത്തുന്ന സംവിധാനങ്ങൾക്കു കോർപറേഷനു വിനോദ നികുതി അടയക്കണമെന്നാണ് കോർപറേഷന്റെ വാദം. കോർപറേഷനു ലഭിക്കേണ്ട വിനോദ നികുതി ഇതുവരെ ഡിടിപിസിയോ നടത്തിപ്പുകാരനോ അടച്ചിട്ടില്ല.
ഇതിനിടെ കോർപറേഷനെ അറിയിക്കുക പോലും ചെയ്യാതെ പാർക്കിൽ നിർമാണ പ്രവർത്തനം നടത്തുകുയും ചെയ്തു. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി കഴിഞ്ഞ വെള്ളിയാഴ്ച കോർപറേഷൻ അധികൃതർ പാർക്ക് പൂട്ടിക്കുകയായിരുന്നു. അതേ സമയം സഞ്ചാരികൾക്കു ബുദ്ധിമുട്ടുണ്ടാകാതിരിക്കാൻ ടിക്കറ്റില്ലാതെ പാർക്കിൽ പ്രവേശനം അനുവദിക്കാനും കോർപറേഷൻ നിർദേശിച്ചിട്ടുണ്ട്. ഇതിനെതിരേ കരാറുകാരൻ ഡിടിപിസി ചെയർമാൻ കൂടിയായ കളക്ടർക്കു പരാതി നൽകിയിരിക്കുകയാണ്. പ്രതിമാസം 2.81 ലക്ഷം രൂപ നിരക്കിൽ ഡിടിപിസിയിൽ നിന്നും മൂന്നു വർഷത്തേക്കു നടത്തിപ്പിനു കരാറെടുത്തതാണെന്നും ടിക്കറ്റ് സംവിധാനം നിർത്തിയാൽ വലിയ സാന്പത്തീക നഷ്ടം സംഭവിക്കുമെന്നുമാണ് പരാതിയിൽ പറയുന്നത്.
പയ്യാന്പലം പാർക്ക് തർക്കം; മുഖ്യമന്ത്രി ഇടപെടുന്നു
11:00 PM Feb 12, 2017 | Deepika.com