ആലങ്ങാട്: തീർഥാടന കേന്ദ്രമായ ആലങ്ങാട് കുന്നേൽ പള്ളിയിൽ അത്ഭുത ദിവ്യ ഉണ്ണീശോയുടെ തിരുനാളിനോടനുബന്ധിച്ചു നടന്ന ശിശുസമർപ്പണം ഭക്തിസാന്ദ്രമായി. എറണാകുളം-അങ്കമാലി അതിരൂപത സഹായമെത്രാൻ മാർ സെബാസ്റ്റ്യൻ എടയന്ത്രത്തും മുപ്പതോളം വൈദികരും നേതൃത്വം നൽകി.കുഞ്ഞുങ്ങൾക്ക് ചോറൂട്ട്, ആദ്യാക്ഷരം കുറിക്കൽ എന്നിവ ഉണ്ടായിരുന്നു. ഉണ്ണീശോയുടെ സന്നിധിയിൽ ആദ്യാക്ഷരം കുറിപ്പിക്കാനും ചോറു നൽകാനും അനേകായിരം മാതാപിതാക്കളാണു കുട്ടികളുമായി പള്ളിയിലെത്തിയത്. അവർക്കായി സംഘാടകർ പ്രത്യേക സൗകര്യങ്ങളൊരുക്കിയിരുന്നു.
രാവിലെ 10നുള്ള കുർബാനയ്ക്കുശേഷം ആരംഭിച്ച ശിശുസമർപ്പണം രാത്രിവരെ നീണ്ടു. വിവിധ ഭാഷകളിൽ ദിവ്യബലി ഉണ്ടായിരുന്നു.പ്രധാന നേർച്ചയായ തമുക്ക് ഒരു ലക്ഷത്തോളം വിശ്വാസികൾക്ക് ഇക്കുറി പായ്ക്കറ്റിൽ ലഭ്യമാക്കുന്നുണ്ടെന്നു വികാരി ഫാ. ബെന്നി പാറേക്കാട്ടിൽ പറഞ്ഞു. ഉണ്ണിയും പാളയും, അടിമ, അന്പ് എഴുന്നള്ളിക്കൽ, ഉടുപ്പ് നേർച്ച, നേർച്ചക്കഞ്ഞി, മോതിരമണിയിക്കൽ, പാളയും കയറും എന്നീ നേർച്ചകൾ നടത്താൻ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.
16നാണ് എട്ടാമിടം. രാവിലെ 5.30നു കുർബാന, തിരുസ്വരൂപം എഴുന്നള്ളിച്ചുവയ്ക്കൽ, നാലിനു തിരുനാൾ പാട്ടുകുർബാനയ്ക്കു ഫാ. ജോക്കബ് കോറോത്ത് കാർമികനാകും. ഫാ. സ്റ്റാൻലി പുൽപ്രയിൽ സന്ദേശം നൽകും.തുടർന്നു പ്രദക്ഷിണം, 9.30നു തിരുസ്വരൂപം എടുത്തുവയ്ക്കൽ.
ആലങ്ങാട് കുന്നേൽപള്ളിയിൽ ഭക്തിസാന്ദ്രമായി ശിശുസമർപ്പണം
10:52 PM Feb 12, 2017 | Deepika.com