ആലങ്ങാട്: ആലങ്ങാട് പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ ഹാൻസ് ഉൾപ്പെടെയുള്ള പുകയില ഉത്പന്നങ്ങളും മറ്റു ലഹരിപദാർഥങ്ങളുടെ കച്ചവടവും ഉപയോഗവും പൊടിപൊടിക്കുന്നതായി ആരോപണം. കുന്നേൽ പള്ളി പരിസരങ്ങളിലും, താഴത്തെ കപ്പേളയിലും, തുരുത്ത് റോഡിലും, താമര കപ്പേള എന്നീ സ്ഥലങ്ങളിലും കഞ്ചാവ്, സ്റ്റാന്പ്, ഹാൻസ് എന്നീ ലഹരി വസ്തുക്കളുടെ വില്പന കൂടുതലാണെന്നു നാട്ടുകാർ പറയുന്നു.നീറിക്കോട് കൈപ്പട്ടി റോഡ്, കൊടുവഴങ്ങ, കോളനിപ്പടി, പാനായിക്കുളം, കൊങ്ങോർപ്പിള്ളി തുടങ്ങിയ സ്ഥലങ്ങളിൽ കഞ്ചാവു വില്പനക്കാരുടെയും ഉപയോഗിക്കുന്നവരുടെയും താവളമാണ്.
യുവാക്കളാണു വില്പനയിലും ഉപയോഗത്തിലും മുന്നിൽ നില്ക്കുന്നത്. രണ്ടാഴ്ച മുന്പ് ഒരു യുവാവിന്റെ വീട്ടിൽനിന്നു കഞ്ചാവ് ചെടി നട്ടുവളർത്തിയ സംഭവം ഫെയ്സ്ബുക്കിലൂടെ പുറത്തുവരികയും ഇയാളെ അറസ്റ്റു ചെയ്യുകയും ചെയ്തിരുന്നു. നീറിക്കോട് പള്ളിപ്പടി കേന്ദ്രീകരിച്ച് ഒരുപറ്റം യുവാക്കൾ കഞ്ചാവ് വില്പന മാഫിയകളുമായി ബന്ധം സ്ഥാപിക്കുകയും ഇവർ മുഖേന പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിൽ വില്പന നടത്തുകയും ചെയ്യുന്നതായി വ്യാപക പരാതി ഉയർന്നുവെങ്കിലും എക്സൈസ്, പോലീസ് അധികാരികൾ യാതൊരു നടപടിയും സ്വീകരിക്കാതെ അലംഭാവം കാണിക്കുകയാണെന്നു നാട്ടുകാർ ആരോപിച്ചു.
ലഹരി ഉത്പന്നങ്ങൾ ഉപയോഗിക്കുന്നവർ വീടുകളിൽ എത്തിനോക്കുന്ന സംഭവങ്ങളുണ്ടായിട്ടും പോലീസ് പ്രദേശത്തു പട്രോളിംഗ് ശക്തമാക്കാനോ പ്രതികളെ പിടികൂടാനോ തയാറായിട്ടില്ല. ഹാൻസ് വില്പന നടത്തുന്ന കടകളെക്കുറിച്ചും വ്യക്തികളെക്കുറിച്ചും ഭീമഹർജികളിലൂടെയും അല്ലാതെയും നിരവധി പരാതികൾ നല്കിയിട്ടും അധികാരികൾ പരിശോധനപോലും നടത്താതെ നിസംഗത കാണിക്കുകയാണ്.
ആരോഗ്യവകുപ്പ് അധികാരികൾ പരിശോധന നടത്താൻ യാതൊരുതരത്തിലുള്ള നടപടികളും സ്വീകരിക്കാത്തതിൽ പ്രതിഷേധം ശക്തമാണ്.ആലങ്ങാട്, നീറിക്കോട് മേഖലയിലെ ഹാൻസ്, പുകയില ഉത്പന്നങ്ങൾ വില്പന നടത്തുന്നവർക്കെതിരേ ശക്തമായ നിയമനടപടികൾ സ്വീകരിക്കണമെന്നു കേരള മുസ്ലി ജമാഅത്ത് കണ്വൻഷൻ അധികാരികളോട് ആവശ്യപ്പെട്ടു.
ലഹരി വസ്തുക്കളുടെ ഉപയോഗവും വില്പനയും വർധിക്കുന്ന ു
10:52 PM Feb 12, 2017 | Deepika.com