പറവൂർ: പുത്തൻവേലിക്കര പഞ്ചായത്തിലെ കുടിവെള്ളക്ഷാമം പരിഹരിക്കണമെന്നാവശ്യപ്പെട്ട് വിവിധ സംഘടനകളും രാഷ്ട്രീയകക്ഷികളും സമര രംഗത്ത്. കഴിഞ്ഞ ദിവസം വെൽഫെയർ അസോസിയേഷന്റെ "ജനശബ്ദം' എന്ന ശ്രദ്ധ ക്ഷണിക്കൽ പരിപാടിയും എൽഡിഎഫിന്റെ നേതൃത്വത്തിൽ പ്രതിഷേധ സമരവുമാണ് അരങ്ങേറിയത്. പന്പിംഗ് സ്റ്റേഷൻ ഇപ്പോഴത്തെ സ്ഥലത്തുനിന്ന് ഒരു കിലോമീറ്ററോളം മാറ്റി സ്ഥാപിക്കണമെന്ന് സമരക്കാർ ആവശ്യപ്പെട്ടു.
പഞ്ചായത്തിലും എംഎൽഎയ്ക്കും എംപിയ്ക്കും മന്ത്രിക്കും സ്വയംസഹായ സംഘങ്ങൾ, റസിഡന്റ്സ് അസോസിയേഷനുകൾ, വ്യാപാരി വ്യവസായി ഏകോപനസമിതി, സന്നദ്ധ സംഘടനകൾ എന്നിവർ ചേർന്ന് നൂറ് നിവേദനങ്ങൾ ജനശബ്ദമായി നൽകുവാൻ തീരുമാനിച്ചിട്ടുണ്ട്. ചാലക്കുടിപുഴയിലെ നീരൊഴുക്ക് വർധിപ്പിക്കുക, നീരൊഴുക്ക് തടയുന്ന നിർമാണങ്ങൾ നിരോധിക്കുക, മണൽബണ്ട് കെട്ടി ഉപ്പുവെള്ളം തടയുക, കണക്കൻകടവ് റഗുലേറ്റർ കം ബ്രഡ്ജിന്റെ ഷട്ടറുകളിലെ ചോർച്ച ഉടൻ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു.
വെൽഫെയർ അസോസിയേഷൻ പ്രസിഡന്റ് കെ.വി. ഫ്രാൻസിസ് അധ്യക്ഷനായി. വി.ആർ. സുശീൽകുമാർ, ഡോ.കെ.എച്ച്. അമിതാഭ് ബച്ചൻ, എം.പി. ഷാജൻ, പി.എസ്. ബൈജു, പി.കെ. രാജൻ, രഞ്ജിത്ത് മാത്യു, ആന്റു കുടിയിരിക്കൽ തുടങ്ങിയവർ പ്രസംഗിച്ചു. എൽഡിഎഫിന്റെ പ്രതിഷേധ യോഗത്തിൽ ഒ.എസ്. ഭാസ്കരൻ അധ്യക്ഷത വഹിച്ചു. മുൻ എംപി കെ.പി. ചന്ദ്രൻപിള്ള ഉദ്ഘാടനം ചെയ്തു. കെ.എം. ദിനകരൻ, പി.എസ്. ഷൈല, കെ.ബി. അറുമുഖൻ, എൻ.എസ്. ഷഡാനന്ദൻ, എം.ആർ. ശോഭന, പി.കെ. സുരേന്ദ്രൻ, കെ.എസ്. രാജേന്ദ്രൻ, എം.എം. കരുണാകരൻ എന്നിവർ പ്രസംഗിച്ചു.
കോഴിതുരുത്തിൽ ഉടൻ മണൽബണ്ട് നിർമിക്കുകയും തുന്പൂർമുഴിയിൽനിന്ന് കൂടുതൽ ജലം തുറന്നുവിട്ട് ചാലക്കുടിയാറിലെ ലവണാംശം ഇല്ലാതാക്കണമെന്നും ഇവർ ആവശ്യപ്പെട്ടു.
പുത്തൻവേലിക്കരയിൽ സമരവും പ്രതിഷേധവും ശക്തമായി
10:52 PM Feb 12, 2017 | Deepika.com