സുൽത്താൻ ബത്തേരി: വയനാട് വന്യജീവി സങ്കേതത്തിലെ കല്ലുർ 67ൽനിന്നു പിടികൂടി മുത്തങ്ങ റേഞ്ച് ആസ്ഥാനത്തെ പന്തിയിലാക്കിയ കല്ലൂർ കൊന്പനെന്ന കാട്ടാനയെ പറന്പിക്കുളം വനത്തിൽ മോചിപ്പിക്കണമെന്ന ഉത്തരവ് വനം-വന്യജീവി വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി പി. മാരാപാണ്ഡ്യൻ മരവിപ്പിച്ചു. ആനയെ മുത്തങ്ങയിൽത്തന്നെ പരിപാലിക്കാൻ അദ്ദേഹം മുഖ്യ വനം-വന്യജീവി പാലകനു നിർദേശം നൽകി.
ഇതേത്തുടർന്ന് കൊന്പനെ പറന്പിക്കുളത്തേക്ക് മാറ്റാനുള്ള നീക്കം നിർത്തിവച്ചു. പറന്പിക്കുളത്തേക്ക് കൊണ്ടുപോകുന്നതിനു ആനയെ വെടിവച്ച് മയക്കി റേഡിയോ കോളർ ഘടിപ്പിച്ച് കുംകിയാനയുടെ സഹായത്തോടെ ലോറിയിൽ കയറ്റിയതിനു പിന്നാലെയാണ് അഡീഷണൽ ചീഫ് സെക്രട്ടറിയുടെ പുതിയ നിർദേശം വയനാട് വൈൽഡ് ലൈഫ് വാർഡന്റെ കാര്യാലയത്തിൽ എത്തിയത്. മണിക്കൂറുകൾ നീണ്ട അധ്വാനത്തിനൊടുവിലാണ് ആനയെ ലോറിയിൽ കയറ്റാനായത്.
പറന്പിക്കുളത്തേക്ക് മാറ്റുന്നതിന്റെ ഭാഗമായി വൈകുന്നേരം നാലോടെയാണ് ആനയെ മയക്കിയത്.
അറക്കവാൾ ഉപയോഗിച്ച് പന്തി പൊളിച്ചശേഷം സൂര്യ എന്ന കുംകിയാനയുടെ സഹായത്തോടെയാണ് ആനയെ ലോറിയിൽ കയറ്റിയത്. വൈകുന്നേരം ആറേമുക്കാലോടെ ലോറി പുറപ്പെടാൻ തുടങ്ങുന്പോഴായിരുന്നു ആനയെ മുത്തങ്ങയിൽത്തന്നെ സൂക്ഷിക്കാനുള്ള നിർദേശം എത്തിയത്.
കൃഷി നശിപ്പിക്കുന്നതിലൂടെ കുപ്രസിദ്ധി നേടിയ കല്ലൂർകൊന്പനെ പറന്പിക്കുളത്ത് തുറന്നുവിടാനുള്ള നീക്കം കനത്ത ജനരോഷത്തിനു കാരണമായിരുന്നു. ഈ സാഹചര്യത്തിൽ വനം മന്ത്രിയടക്കം ഇടപെട്ടതിനെത്തുടർന്നാണ് ഉത്തരവ് മരവിപ്പിക്കാൻ അഡീഷണൽ ചീഫ് സെക്രട്ടറി തയാറായതെന്നാണ് വിവരം. ലോറിയിലുള്ള ആനയെ വീണ്ടും പന്തിയിലാക്കുന്നതിനുള്ള ശ്രമത്തിലാണ് രാത്രി വൈകിയും വനപാലകർ.
വൈൽഡ് ലൈഫ് പ്രിൻസിപ്പൽ സിസിഎഫ് പ്രമോദ് ജി. കൃഷ്ണൻ, വയനാട് വൈൽഡ് ലൈഫ് വാർഡൻ പി. ധനേഷകുമാർ, പാലക്കാട് എസിഎഫ് അജിത്ത് കെ. രാമൻ, ബത്തേരി വൈൽഡ് ലൈഫ് റേഞ്ച് ഓഫീസർ കെ.ആർ. കൃഷ്ണദാസ്, വെറ്ററിനറി ഡോക്ടർ അരുണ് സക്കറിയ എന്നിവർ മുത്തങ്ങയിലുണ്ട്.
വന്യജീവി സങ്കേതത്തിലെ പൊൻകുഴി സെക്ഷൻ പരിധിയിൽ കല്ലൂർ, കല്ലൂർ-67, പണപ്പാടി, കാളിച്ചിറ, കരടിമാട്, തേക്കുംപറ്റ പ്രദേശങ്ങളിൽ നിരന്തരം കൃഷി നശിപ്പിക്കുന്ന സാഹചര്യത്തിലാണ് 30 വയസ് മതിക്കുന്ന കല്ലൂർ കൊന്പനെ നവംബർ 22ന് പിടികൂടി പന്തിയിലാക്കിയത്. ആനയെ സ്വാഭാവിക ആവാസ വ്യവസ്ഥയിൽ മോചിപ്പിക്കണമെന്നും മെരുക്കി നാട്ടാനയാക്കണമെന്നും വാദം ഉയരുകയുണ്ടായി. ഇതേത്തുടർന്ന് ആനയെ എന്തുചെയ്യണമെന്ന് പഠിച്ച് റിപ്പോർട്ട് സമർപ്പിക്കുന്നതിനു ചീഫ് വൈൽഡ് ലൈഫ് വാർഡൻ എട്ടംഗ വിദഗഗ്ധ സമിതിയെ നിയോഗിച്ചിരുന്നു.
ആനയെ കുംകി പരിശീലനം നൽകി മുത്തങ്ങയിൽ പരിപാലിക്കണമെന്നാണ് സമിതി ചീഫ് വൈൽഡ് ലൈഫ് വാർഡന് നൽകിയ റിപ്പോർട്ടിൽ ശിപാർശ ചെയ്തിരുന്നത്. വിദഗ്ധസമിതി റിപ്പോർട്ടിൽ ചീഫ് വൈൽഡ് ലൈഫ് വാർഡൻ അന്തിമതീരുമാനം എടുക്കുന്നതിനു മുന്പാണ് ആനയെ പറന്പിക്കുളം വനത്തിൽ അഞ്ച് ദിവസത്തിനകം മോചിപ്പിക്കണമെന്ന ഉത്തരവ് അഡീഷണൽ ചീഫ് സെക്രട്ടറി കഴിഞ്ഞയാഴ്ച പുറപ്പെടുവിച്ചത്.
ആനയെ പറന്പിക്കുളത്തേക്ക് മാറ്റാനുള്ള ഉത്തരവ് വിവാദങ്ങൾക്ക് വഴിതെളിച്ചിരുന്നു. ആനയെ മയക്കിനിർത്തി 20 മണിക്കൂറോളം ലോറിയിൽ പറന്പിക്കുളത്തേക്ക് കൊണ്ടുപോകുന്നത് ആനയുടെ ജീവൻ നഷ്ടമാകുന്നതിനുപോലും കാരണമാകുമെന്ന് അഭിപായം ഉയർന്നു. ജില്ലയ്ക്ക് പുറത്ത് വനത്തിൽ മോചിപ്പിച്ചാൽ ആന കാടിറങ്ങി കൃഷി നശിപ്പിക്കുന്നത് തുടരുമെന്നും അഭിപ്രായമുയർന്നിരുന്നു.
കല്ലൂർ കൊന്പൻ മുത്തങ്ങയിൽത്തന്നെ
09:59 PM Feb 12, 2017 | Deepika.com