കാവുംമന്ദം: പാടേ തകർന്ന് ഗതാഗതയോഗ്യമല്ലാതായി വർഷങ്ങൾ പിന്നിട്ടിട്ടും നവീകരണപ്രവൃത്തികൾ നടക്കാത്ത കൽപ്പറ്റ-പടിഞ്ഞാറത്തറ റോഡിനോടുള്ള അവഗണനയിൽ പ്രതിഷേധിച്ച് പൊതുമരാമത്ത് വകുപ്പ് സബ്ഡിവിഷൻ ഓഫീസിലേക്ക് നാളെ രാവിലെ 10ന് കൽപ്പറ്റ-പടിഞ്ഞാറത്തറ റോഡ് ആക്ഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ബഹുജന മാർച്ച് സംഘടിപ്പിക്കുന്നു.
ദിവസവും ആയിരക്കണക്കിന് യാത്രക്കാരും അത്രതന്നെ വാഹനങ്ങളും യാത്രയ്ക്ക് ആശ്രയിക്കുന്ന ഈ റോഡിൽ ഭൂരിഭാഗവും തകർന്നിട്ട് വർഷങ്ങളായി. ഉടൻ നവീകരണ പ്രവൃത്തികൾ നടത്തുമെന്ന് ജില്ലയിലെത്തിയ പൊതുമരാമത്ത് മന്ത്രിയുടെ പ്രഖ്യാപനവും പാഴ്വാക്കായിരിക്കുകയാണ്. പലയിടങ്ങളിലും ഗർത്തങ്ങളിൽ കുടുങ്ങി അപകടങ്ങളും പതിവായി.
ജില്ലയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളായ ബാണാസുര സാഗർ ഡാം, കർലാട് സാഹസിക വിനോദ സഞ്ചാര കേന്ദ്രം എന്നിവയിലേക്ക് നിരവധി സഞ്ചാരികൾ എത്തുന്ന വിനോദ സഞ്ചാരികൾ യാത്രാദുരിതം കാരണം യാത്ര നിർത്തിവച്ചിരിക്കുകയാണ്. ഇന്ത്യയിലെ ആദ്യത്തെ ഒഴുകുന്ന സൗരോർജ്ജ പ്ലാന്റ് പ്രവർത്തിക്കുന്ന ബാണാസുര സാഗർ ഡാം, കേരളത്തിലെ ഏറ്റവും വലിയ സ്വിപ് ലൈൻ അടക്കമുള്ള ആകർഷണങ്ങളുമായി പ്രവർത്തനമാരംഭിച്ച കർലാട് തടാകവും യാത്രാദുരിതം കാരണം നഷ്ടത്തിലാവുന്നത് ജില്ലയുടെ വിനോദസഞ്ചാര മേഖലക്ക് കനത്ത തിരിച്ചടിയാവും. സ്റ്റേറ്റ് ഹൈവേ 54ൽപെട്ട ഈ റോഡിൽ കൽപ്പറ്റ മുതൽ പടിഞ്ഞാറത്തറ വരെയും വലിയ കുഴികളാണ്.
ജില്ലയിലെ ഏക മാനസീകാരോഗ്യ കേന്ദ്രമായി ചെന്നലോട് ലൂയിസ് മൗണ്ട്, മത തീർഥാടന കേന്ദ്രങ്ങൾ, നിരവധി സ്കൂളുകൾ എന്നിവയെല്ലാം ഈ റോഡിനോട് ചേർന്നുണ്ട്.
പടിഞ്ഞാറത്തറയിൽ നിന്ന് രോഗികളെ കൽപ്പറ്റ ആശുപത്രിയിലെത്തിക്കണമെങ്കിൽ കിലോമീറ്ററുകളോളം ദുരിത യാത്രവേണ്ടിവരും.
നിരവധി തവണ പരാതികളും പ്രക്ഷോഭങ്ങളും നടന്നിട്ടും യാത്രാദുരിതം അവസാനിക്കാതെ തുടരുന്ന കൽപ്പറ്റ പടിഞ്ഞാറത്തറ റോഡ് സർക്കാരും പൊതുമരാമത്ത് വകുപ്പും തിരിഞ്ഞുനോക്കാത്തതിൽ പ്രതിഷേധിച്ചാണ് സമരം.
തരിയോട്, പടിഞ്ഞാറത്തറ, വെങ്ങപ്പള്ളി പഞ്ചായത്തുകളിലെയും കൽപ്പറ്റ മുനിസിപ്പാലിറ്റിയിലെയും യാത്രക്കാർ ഒന്നിച്ച് ചേർന്ന് രൂപീകരിച്ച ജനകീയ ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കുന്നത്. മാർച്ചിന്റെ മുന്നോടിയായി മൂന്ന് പഞ്ചായത്തുകളിലും പ്രത്യേക ജനകീയ കണ്‍വൻഷനുകൾ വിളിച്ചു ചേർത്തിരുന്നു. ചെയർമാൻ എം.എ. ജോസഫ്, ജനറൽ കണ്‍വീനർ എം. മുഹമ്മദ് ബഷീർ, ട്രഷറർ എ. സുരേന്ദ്രൻ തുടങ്ങിയവർ മാർച്ചിന് നേതൃത്വം നൽകും.
പൊതുമരാമത്ത് വകുപ്പ് സബ് ഡിവിഷൻ ഓഫീസ് മാർച്ച് നാളെ
09:45 PM Feb 12, 2017 | Deepika.com